
ഒപെക് അംഗത്വം ഉപേക്ഷിച്ചതിനു പിന്നാലെ ക്രൂഡോയിൽ കയറ്റുമതിയിൽ യുഎഇയ്ക്ക് റെക്കോർഡ് വളർച്ച. ഈ ജൂണിൽ പ്രതിദിനം 37 ലക്ഷം ബാരൽ എന്ന റെക്കോർഡ് അളവിലാണ് രാജ്യം എണ്ണ കയറ്റുമതി ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കും യുദ്ധത്തിനും മുൻപുള്ളതിനെക്കാൾ ഉയർന്ന അളവാണിത്. 2020 ഏപ്രിലിലെ 34.4 ലക്ഷം ബാരൽ കയറ്റുമതി എന്ന പഴയ റെക്കോർഡാണ് യുഎഇ മറികടന്നത്.
ഒപെക് ക്വോട്ട നിയന്ത്രണങ്ങളിൽനിന്ന് പുറത്തുകടന്നതോടെ ക്രൂഡോയിൽ ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം പരമാവധി ഉയർത്താനാണ് യുഎഇയുടെ തീരുമാനം. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികൾക്കിടയിലും യുഎഇയുടെ ഔദ്യോഗിക എണ്ണക്കമ്പനിയായ അഡ്‌നോക് പ്രത്യേക ടാങ്കർ സർവീസ് വഴി തടസ്സങ്ങളില്ലാതെ കയറ്റുമതി തുടർന്നിരുന്നു. ഏഷ്യൻ വിപണികൾക്കു പുറമേ, ആഫ്രിക്ക, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും വർധിപ്പിച്ചിട്ടുണ്ട്. ഉൽപാദനം വർധിപ്പിച്ചതും നേരത്തെ സംഭരിച്ചുവച്ചിരുന്ന എണ്ണ ശേഖരം വിപണിയിലെത്തിച്ചതും കയറ്റുമതി കുത്തനെ ഉയർത്താൻ സഹായകമായി.






