
അബുദാബി: യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് വിജയകരമായി പൂർത്തിയായി. ഫുജൈറയിൽ നിന്ന് ഇന്ന് പുലർച്ചെ 5.34-ന് പുറപ്പെട്ട ഇത്തിഹാദ് റെയിലിന്റെ (Etihad Rail) കന്നി സർവീസ്, വെറും ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി റെയിൽവേ സ്റ്റേഷനിലെത്തി. രാജ്യത്തിന്റെ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയുടെ തുടക്കമെന്ന നിലയിൽ ഈ യാത്രയ്ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്.
രാവിലെ 7.19-ഓടെ ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരെ സ്വീകരിക്കാൻ വൻജനാവലിയാണ് പ്ലാറ്റ്‌ഫോമിൽ തടിച്ചുകൂടിയത്. ഹർഷാരവങ്ങളോടെയും കൈയടികളോടെയും ആദ്യ യാത്രക്കാരെ ജനങ്ങൾ വരവേറ്റു. ഉദ്ഘാടന സർവീസിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖരും ക്ഷണിക്കപ്പെട്ട അതിഥികളും യാത്രയിൽ പങ്കെടുത്തു.
യുഎഇയിലെ വിവിധ എമിറേറ്റുകളെ അതിവേഗ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ആദ്യഘട്ടമാണ് അബുദാബി–ഫുജൈറ പാസഞ്ചർ സർവീസ്. റോഡ് യാത്രയെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര സാധ്യമാക്കുന്നതിലൂടെ രാജ്യത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിന് ശേഷം ദുബായ്, ഷാർജ ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിലേക്കും സർവീസ് ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.






