
ന്യൂഡൽഹി: രാജ്യത്ത് 19 കിലോഗ്രാം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലകുറച്ചു. സിലിണ്ടറിന് 183.50 രൂപയാണ് കുറച്ചത്. ഇതോടൊപ്പം 5 കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിന്റെ വില 13 രൂപയും കുറച്ചു. ഈ വർഷം ഇതാദ്യമായാണ് വാണിജ്യ എൽപിജി നിരക്കുകളിൽ കുറവുണ്ടാകുന്നത്. രാജ്യത്തുണ്ടായ പാചകവാതക വിലവർദ്ധനവിനെയും, അതിലുപരി വിതരണ നിയന്ത്രണത്തെയും തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽ മേഖലക്ക് വലിയൊരു ആശ്വാസമാണ് പുതിയ നടപടി.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അയവുണ്ടായതിനു പിന്നാലെ ആഗോളവിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതോടെയാണ് വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറായത്. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയും മുംബൈയിൽ 2885.50 രൂപയും കൊൽക്കത്തയിൽ 3081.50 രൂപയും ചെന്നൈയിൽ 3100 രൂപയുമാണ്. എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാമിന്റെ എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.






