
2028 മാർച്ചോടെ ഇന്ത്യൻ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി നേരിയ തോതിൽ വർദ്ധിച്ച് 1.9 ശതമാനത്തിലെത്താൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നിരുന്നാലും, ശക്തമായ മൂലധന അടിത്തറയും മികച്ച ലാഭവും ഉള്ളതിനാൽ ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥ തികച്ചും സുരക്ഷിതമായി തുടരും. ബാങ്കുകളുടെ സാമ്പത്തിക ഭദ്രതയും മെച്ചപ്പെടുന്ന വായ്പാ വളർച്ചയും ആർബിഐ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, എൻബിഎഫ്‌സികൾ ഉൾപ്പെടെയുള്ള രാജ്യത്തെ ധനകാര്യ മേഖല ഏത് സാമ്പത്തിക പ്രതിസന്ധികളെയും നേരിടാൻ സജ്ജമാണെന്നും അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സൈബർ സുരക്ഷാ ഭീഷണികൾക്കെതിരെ ബാങ്കുകൾ ജാഗ്രത കൂട്ടണമെന്നും കേന്ദ്ര ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ ധനകാര്യ സ്ഥിരത റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. 2026 മാർച്ചിലെ കണക്കനുസരിച്ച് ബാങ്കുകളുടെ കിട്ടാക്കടം പല പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിരക്കായ 1.8 ശതമാനത്തിൽ എത്തിയിരുന്നു. അതിൽ നിന്നാണ് 1.9 ശതമാനത്തിലേക്കുള്ള ഈ നേരിയ വർദ്ധനവ് റിപ്പോർട്ടിൽ പ്രവചിക്കുന്നത്. ബാങ്കിംഗ് മേഖലയിൽ കിട്ടാക്കട നിരക്ക് 2 ശതമാനത്തിൽ താഴെ നിൽക്കുന്നത് താരതമ്യേന സുരക്ഷിതവും ആരോഗ്യകരവുമായിട്ടാണ് കണക്കാക്കപ്പെടുന്നത്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയോ ഉയർന്ന പണപ്പെരുപ്പത്തിലൂടെയോ കടന്നുപോകുന്ന സാഹചര്യം സംജാതമായാൽ കിട്ടാക്കടം 3.8% മുതൽ 4.1% വരെ ഉയർന്നേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.






