
ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള സ്‌പേസ്എക്‌സ് കമ്പനിയുടെ ഓഹരി വില തുടർച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ 600 ബില്യൺ ഡോളറിലധികം (ഏകദേശം 50 ലക്ഷം കോടിയിലധികം രൂപ) നഷ്ടമായി. തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വില 16% ഇടിഞ്ഞ് 154.60 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മൂന്ന് ദിവസത്തിനിടെ ആകെ 23% ഇടിവാണ് ഓഹരി വിലയിലുണ്ടായത്.
എഐ സംരംഭങ്ങൾക്കായി വൻതോതിൽ പണം സമാഹരിക്കുന്നതിൻ്റെ ഭാഗമായി കമ്പനി ആദ്യമായി ഇൻവെസ്റ്റ്‌മെൻ്റ് ഗ്രേഡ് ബോണ്ടുകൾ വിൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിപണിയിൽ ഇത്ര വലിയ ഇടിവുണ്ടായത്. ഇത്രയും വലിയ തുകയുടെ നഷ്ടം നേരിട്ടിട്ടും, സ്‌പേസ് എക്‌സിൻ്റെ മൊത്തം വിപണി മൂല്യം നിലവിൽ 2 ട്രില്യൺ ഡോളറിന് മുകളിൽ തന്നെ തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ കമ്പനിയാണിത്.
അടുത്തിടെ നടന്ന റെക്കോർഡ് ഐപിഒയ്ക്ക് ശേഷം ഓഹരി വിപണിയിൽ വൻ കുതിപ്പ് നടത്തിയ ഓഹരിക്കാണ് ഇപ്പോൾ ശക്തമായ കറക്ഷൻ ഉണ്ടായിരിക്കുന്നത്. ഇപ്പോഴും കമ്പനിയുടെ ഓഹരി വില പ്രാരംഭ ഐപിഒ വിലയായ 135 ഡോളറിനേക്കാൾ 15 ശതമാനത്തോളം മുകളിലാണ്.






