
ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇൻഡോനേഷ്യയുടെ പേയ്മെന്റ് സംവിധാനവുമായി സംയോജിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ നീക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരവും യാത്രയും കൂടുതൽ എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡോനേഷ്യൻ സന്ദർശനത്തിനിടെ, ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയോടൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ഈ സുപ്രധാന മുന്നേറ്റം കൂടുതൽ മികച്ച സാമ്പത്തിക ബന്ധത്തിലേക്കും സഹകരണത്തിലേക്കുമുള്ള ഒരു ചുവടുവെപ്പാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് നടപടികൾ കൂടുതൽ എളുപ്പമാക്കാൻ ഇത് സഹായിക്കും.
നിർണായക ധാതുക്കളുടെയും സ്റ്റീൽ മേഖലയുടെയും വിതരണ ശൃംഖലകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള സുപ്രധാന കരാറിലും ഇരുരാജ്യങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. സ്റ്റെയിൻലെസ് സ്റ്റീലിനെയും അപൂർവ ഭൗമധാതു കാന്തങ്ങളെയും സംബന്ധിച്ചുള്ള കരാർ തന്ത്രപ്രധാനമാണ്. യോഗ്യകാർത്തയിലെ പ്രംബനൻ ക്ഷേത്രത്തിന്റെ സംരക്ഷണ പദ്ധതിയിൽ ഇന്ത്യയും സഹകരിക്കും. വികസനം, സുരക്ഷ, സാങ്കേതികവിദ്യ, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യ-ഇന്തോനേഷ്യ പങ്കാളിത്തം 21-ാം നൂറ്റാണ്ടിലെ ലോകചരിത്രത്തിൽ വളരെ പോസിറ്റിവ് ആയ സ്വാധീനം ചെലുത്താൻ പര്യാപ്തമാണെന്ന് പ്രധാനമന്ത്രി പ്രത്യാശിച്ചു.






