മുംബൈ: യുഎസ് ഫെഡറല് റിസര്വിന്റെ കുടത്ത നിലപാട് ലോകമെമ്പാടുമുള്ള വിപണികളെ ബാധിച്ചു. രാജ്യത്തെ സൂചികകളും സമ്മര്ദത്തിന് കീഴടങ്ങി. സെന്സെക്സിനും നിഫ്റ്റിയ്ക്കും വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഒന്നര ശതമാനത്തിലേറെ നഷ്ടം നേരിട്ടു. ഇതോടെ നിക്ഷേപകരുടെ അഞ്ചു ലക്ഷം കോടി രൂപ അപ്രത്യക്ഷമായി.
ബിഎസ്ഇയില് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 276.6 ലക്ഷം കോടിയായാണ് കുറഞ്ഞത്. ബാങ്ക്, ധനകാര്യ സേവന മേഖല എന്നീ വിഭാഗം ഓഹരികളാണ് കൂടുതല് സമ്മര്ദം നേരിട്ടത്. ഇതോടെ നിഫ്റ്റി ബാങ്ക് സൂചിക രണ്ടുശതമാനത്തിലേറെ നഷ്ടത്തിലായി.
വിപണിയെ ബാധിച്ച പ്രധാന കാരണങ്ങൾ
ഫെഡ് ഉയര്ത്തിയ ഭീതി
മുക്കാല് ശതമാനത്തിന്റെ വര്ധനയ്ക്കു പിന്നാലെ, പണപ്പെരുപ്പം നിയന്ത്രിക്കാന് കടുത്ത നടപടി തുടരുമെന്ന ഫെഡറല് റിസര്വ് മേധാവി ജെറോം പവലിന്റെ പ്രസ്താവന കൂടിയായതോടെ വിപണിയെ സമ്മര്ദത്തിലാക്കി. ഇത്തവണ മുക്കാല് ശതമാനം നിരക്ക് വര്ധന പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഭാവിയിലെ നിലപാടും സമാനമായിരിക്കുമെന്ന സൂചന അഗോളതലത്തില് സൂചികകളെ പിടിച്ചുകുലുക്കി.
രൂപയുടെ മൂല്യം
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81 കടന്ന് 81.23 എന്ന റെക്കോഡ് താഴ്ചയിലെത്തിയത് വിപണിക്ക് തിരിച്ചടിയായി. മൂല്യമിടിയുന്നത് വിദേശ നിക്ഷേപകരുടെ ആഗമനത്തിന് തിരിച്ചടിയാകും. ഇന്ത്യന് വിപണി അനാകര്ഷകമാക്കും.
കടപ്പത്ര ആദായം
യുഎസിലെ സര്ക്കാര് ബോണ്ടുകളിലെ ആദായം 10 വര്ഷത്തെ ഉയര്ന്ന നിലവാരം തൊട്ടിരിക്കുന്നു. 2011നു ശേഷമുള്ള ഉയര്ന്ന നിലവാരമായ 3.7180ശതമാനത്തിലെത്തി. രണ്ടുവര്ഷത്തെ ആദായം 15 വര്ഷത്തെ ഉയര്ന്ന നിരക്കായ 4.1630ശതമാനവുമായി. രാജ്യത്തെ സര്ക്കാര് കടപ്പത്ര ആദായമാകട്ടെ 7.3821ശതമാനത്തിലുമാണ്. കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിലായി 20 ബേസിസ് പോയന്റിന്റെ വര്ധനവാണുണ്ടായത്.
ആഗോള വിപണികള്
ഡൗ ജോണ്സ് 0.4ശതമാനവും നാസ്ദാക്ക് 1.4ശതമാനവും ഒരൊറ്റ ദിവസംകൊണ്ട് തകര്ച്ച നേരിട്ടു. ഏഷ്യന് സൂചികകളാകട്ടെ തുടര്ച്ചയായി മൂന്നാമത്തെ ദിവസവും സമ്മര്ദം നേരിട്ടു. ഷാങ്ഹായ് കോമ്പോസിറ്റ് 0.3ശതമാനവും ഹാങ്സെങ് 0.3ശതമാനവും കോസ്പി 1.5ശതമാനവും താഴ്ന്നു.
വിദേശ നിക്ഷേപം പുറത്തേയ്ക്ക്
കഴിഞ്ഞ മാസം 51,000 കോടി രൂപയിലധികം രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ വിപണിയില് വിദേശ നിക്ഷേപകര് നടത്തിയത്. അതേസമയം, സെപ്റ്റംബറില് ഇതുവരെ 10,865 കോടി രൂപ മാത്രമാണ് നിക്ഷേപമായെത്തിയത്. വ്യാഴാഴ്ച മാത്രം 2,500 കോടി രൂപയുടെ ഓഹരികള് വിറ്റൊഴിയുകയും ചെയ്തു.
ആര്ബിഐയുടെ നീക്കം
മറ്റ് രാജ്യങ്ങളുടെ വഴിയെ നീങ്ങാതെ റിസര്വ് ബാങ്കിന് തരമില്ലാതായിരിക്കുന്നു. അടുത്തയാഴ്ചയിലെ വായ്പാ നയത്തില് പലിശ നിരക്കില് 0.50ശതമാനം വര്ധന വരുത്തിയേക്കുമെന്നാണ് സൂചന. പണപ്പെരുപ്പം ഏഴ് ശതമാനമായി ഉയരുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്ന സാഹചര്യത്തില് ആര്ബിഐയുടെ ഇത്തവണത്തെ യോഗം നിര്ണായകമാണ്.