
ന്യൂഡൽഹി: പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് മൂന്ന് രൂപ വീതം വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇതേസമയം ഡീസലിൻ്റെയും വ്യോമയാന ഇന്ധനത്തിൻ്റെയും (എടിഎഫ്) കയറ്റുമതി തീരുവ ഗണ്യമായി കുറച്ചിട്ടുണ്ട്. ഡീസൽ കയറ്റുമതിയുടെ തീരുവ ലിറ്ററിന് 16.5 രൂപയായും വിമാന ഇന്ധനത്തിന് ലിറ്ററിന് 16 രൂപയായുമാണ് കുറച്ചത്. പുതിയ പരിഷ്കാരങ്ങൾ ശനിയാഴ്ച (മെയ് 16) മുതൽ പ്രാബല്യത്തിൽ വന്നു.
യുദ്ധങ്ങൾ, വിതരണ തടസങ്ങൾ അല്ലെങ്കിൽ പെട്ടെന്നുള്ള വിലക്കയറ്റം പോലുള്ള സാഹചര്യങ്ങളിൽ അപ്രതീക്ഷിതമായി വൻലാഭം നേടുന്ന കമ്പനികൾക്കോ വ്യവസായങ്ങൾക്കോ മേൽ സർക്കാർ ചുമത്തുന്ന പ്രത്യേക നികുതിയാണ് വിൻഡ്ഫോൾ ടാക്സ് (Windfall tax).
ആഭ്യന്തര ആവശ്യങ്ങൾക്ക് മാറ്റമില്ല
പെട്രോളിൻ്റെയും ഡീസലിൻ്റെയും കയറ്റുമതിക്ക് റോഡ്, ഇൻഫ്രാസ്ട്രക്ചർ സെസ് ഈടാക്കില്ലെന്ന് ധനകാര്യ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. എന്നാൽ ആഭ്യന്തര ഉപഭോഗത്തിനായി വിതരണം ചെയ്യുന്ന പെട്രോളിൻ്റെയും ഡീസലിൻ്റെയും നിലവിലെ നികുതി നിരക്കുകളിൽ യാതൊരു മാറ്റവുമില്ല.
പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ വെച്ച് പ്രത്യേക അധിക എക്സൈസ് ഡ്യൂട്ടി (സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി) ഏർപ്പെടുത്തുന്നത്. നേരത്തെ ഡീസൽ കയറ്റുമതി തീരുവ ലിറ്ററിന് 23 രൂപയായിരുന്നത് 16.5 രൂപയായും, വ്യോമയാന ഇന്ധനത്തിന് 33 രൂപയായിരുന്നത് 16 രൂപയായുമാണ് ഇപ്പോൾ സർക്കാർ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
നികുതിയിൽ തുടർച്ചയായ മാറ്റങ്ങൾ
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധന കയറ്റുമതി തീരുവയിൽ സർക്കാർ നിരന്തരമായി മാറ്റങ്ങൾ വരുത്തുന്നുണ്ട്. മുൻപ് മാർച്ച് 26ന് ഡീസലിന് ലിറ്ററിന് 21.50 രൂപയും ഏവിയേഷൻ ടർബൈൻ ഫ്യുവലിന് 29.5 രൂപയുമായിരുന്നു കയറ്റുമതി തീരുവയായി ഏർപ്പെടുത്തിയിരുന്നത്. ആഗോള സാഹചര്യങ്ങൾ വിലയിരുത്തി ഏപ്രിൽ 11ന് ഇത് വലിയ തോതിൽ വർധിപ്പിച്ചു.
അന്ന് ഡീസലിന് 55.5 രൂപയായും വിമാന ഇന്ധനത്തിന് 42 രൂപയായുമാണ് കേന്ദ്രം ഡ്യൂട്ടി ഉയർത്തിയത്. പിന്നീട് ഏപ്രിൽ 30ന് നടന്ന അവലോകന യോഗത്തിന് ശേഷം തീരുവ യഥാക്രമം 23 രൂപ, 33 രൂപ എന്നിങ്ങനെ കുറയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം വീണ്ടും തീരുവ കുറച്ചിരിക്കുന്നത്. എങ്കിലും ഇതാദ്യമായി പെട്രോൾ കയറ്റുമതിക്കും നികുതി ബാധകമാക്കിയിരിക്കുകയാണ്. വിദേശത്തേക്ക് ഇന്ധനം കൊണ്ടുപോകുന്നത് നിയന്ത്രിക്കുക കൂടിയാണ് പുതിയ പരിഷ്കാരത്തിലൂടെ സർക്കാർ പ്രധാനമായും ലക്ഷ്യമാക്കുന്നത്.






