
എഐയുടെ വരവോടെ രാജ്യത്തെ മുൻനിര ഐടി കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായത് കനത്ത ഇടിവ്. 2024ലെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് 19 ലക്ഷം കോടി രൂപ(200 ബില്യൺ ഡോളർ) അപ്രത്യക്ഷമായി. മൊത്തം മൂല്യത്തിൽ 45 ശതമാനം ഇടിവ് ഇതിനകം സംഭവിച്ചുകഴിഞ്ഞു. ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികൾക്ക് പകുതിയോളം മൂല്യം നഷ്ടമായി.
തകർച്ച ഇങ്ങനെ
2024 ഡിസംബർ 13-ന് ഐടി മേഖലയിലെ പ്രധാന കമ്പനികളുടെ മൊത്തം വിപണി മൂല്യം 40 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2026 മെയ് 14-ഓടെ 21 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത് ഏകദേശം 19 ലക്ഷം കോടി രൂപയുടെ (45%) ഇടിവ്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ വിപണി മൂല്യത്തിൽ 9.5 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഓരോ കമ്പനികളുടെയും മൂല്യം പ്രത്യേകമെടുത്ത് കണക്കാക്കിയാൽ നഷ്ടം 20 ലക്ഷം കോടിയോളം വരും. അതുകൊണ്ടുതന്നെ ഇന്ത്യൻ ഐടി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിലൊന്നായി ഇതിനെ വിലയിരുത്തുന്നു.
തകർച്ചയുടെ കാരണങ്ങൾ:
ഐടി മേഖലയിലെ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന ഘടകം ഡിസ്റപ്റ്റീവ് അക (Disruptive Artificial Intelligence) സാങ്കേതികവിദ്യയുടെ വളർച്ചയാണ്.
സേവന രീതികളിലെ മാറ്റം: ക്ലയന്റുകൾക്ക് സേവനം നൽകുന്ന രീതികളെയും സാങ്കേതിക വിന്യാസത്തെയും പുനർനിർവചിക്കാൻ എഐക്ക് സാധിക്കുന്നു. ഇത് നിലവിലുള്ള ഐടി ബിസിനസ് മോഡലുകൾക്ക് ഭീഷണിയുയർത്തുന്നു.
സാങ്കേതിക മാറ്റം: സാങ്കേതികരംഗത്തുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഐടി ഓഹരികളിൽ വലിയ തോതിലുള്ള ചാഞ്ചാട്ടം സൃഷ്ടിക്കുന്നു.
ചരിത്രത്തിൽ സംഭവിച്ചത്
ഐടി മേഖലയിൽ വിപണി മൂല്യത്തകർച്ച ഇതാദ്യമായല്ല സംഭവിക്കുന്നത്.
2000-ലെ ഡോട്ട്-കോം ബബിൾ: ഇതാണ് ശതമാനക്കണക്കിൽ ഏറ്റവും വലിയ തകർച്ച. ആറ്-ഏഴ് മാസത്തിനുള്ളിൽ മുൻനിര ഐടി ഓഹരികൾ 75% വരെ ഇടിഞ്ഞു.
2008-ലെ സബ്‌പ്രൈം പ്രതിസന്ധി: ഒൻപത് മാസത്തിനുള്ളിൽ ഓഹരികൾക്ക് 50-70% മൂല്യം നഷ്ടപ്പെട്ടു.
2013-ലെ ടേപ്പർ ടാൻട്രം: രണ്ട് മാസത്തിനുള്ളിൽ 15-30% ഇടിവ് രേഖപ്പെടുത്തി.
നിലവിലെ തകർച്ച മൊത്തം മൂല്യത്തിന്റെ കാര്യത്തിൽ ഏറ്റവും വലുതാണെങ്കിലും ശതമാനക്കണക്കിൽ ഡോട്ട്-കോം ബബിളിന് താഴെയാണ്.
എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം രാജ്യത്തെ ഐടി മേഖലയുടെ അടിത്തറയെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ടിസിഎസ്, വിപ്രോ തുടങ്ങിയ വമ്പൻ കമ്പനികൾ നേരിടുന്ന കനത്ത വിപണി മൂല്യത്തകർച്ച ഗൗരവകരമായ വെല്ലുവിളിയെ സൂചിപ്പിക്കുന്നു.
ഐടി മേഖല തിരിച്ചടികളെ മറികടന്നിട്ടുണ്ടെങ്കിലും എഐ സൃഷ്ടിക്കുന്ന മാറ്റം ദീർഘകാലാടിസ്ഥാനത്തിൽ കമ്പനികളുടെ പ്രവർത്തനരീതിയെ എങ്ങനെ ബാധിക്കുമെന്നത് നിർണായകമാണ്.






