
തിരുവനന്തപുരം: ഉത്പാദന ചെലവ് കൂടുകയും റബർ ഷീറ്റിന് വില കുറയുകയും ചെയ്തതോടെ റബർ കർഷകർ പ്രതിസന്ധിയിലായി. കഴിഞ്ഞ നവംബറിൽ ആർ.എസ് .എസ് – 4 ഇനം റബറിന് കിലോയ്‌ക്ക് 182 രൂപ വരെയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 150 രൂപ വരെയായി വില കുറഞ്ഞു.
ഉല്പാദന ചെലവ് 67 ശതമാനം കണ്ട് വർദ്ധിച്ചതായാണ് കണക്കുകൾ .തോട്ടങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നാണ് ഉടമകൾ പറയുന്നത്. ഗ്രാമീണ കർഷകരും ബുദ്ധിമുട്ടിലാണ്. റബർ വിലസ്ഥിരതാ ഫണ്ട് 170 രൂപ താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വില വ്യത്യാസം കിട്ടുന്നതാകട്ടെ ഏറെവൈകിയാണ്.
റബറിന്റെ പ്രതിസന്ധി അടുത്തകാലത്തൊന്നും തീരുമെന്ന് കരുതാവുന്നതല്ല സ്ഥിതി, കൊവിഡിന് ശേഷം ചൈനയിലെ വിപണി പൂർണമായും തുറക്കാത്തതിനാൽ ഉടനെയൊന്നും വിപണിയിൽ ഉണർവ് ഉണ്ടാകില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സീറോ കൊവിഡ് നയം ചൈന തുടരുന്നതിനാൽ വരും മാസങ്ങളിലും ചൈനയിൽ സ്വാഭാവിക റബറിന്റെ ഡിമാൻഡ് കുറയും. ലോകമാകെയുള്ള ഉപഭോഗത്തിന്റെ 42 ശതമാനമുള്ള ചൈനയിൽ ഡിമാൻഡ് കുറയുന്നത് വില്പന കുറയ്ക്കും. ഇത് വില വർദ്ധനയ്ക്ക് തിരിച്ചടിയാണ്.
ഒക്ടോബർ ആദ്യപകുതി മുതൽ പലകാരണങ്ങളാൽ റബറിന്റെ ഡിമാൻഡ് മോശമായിരുന്നു. വരും മാസങ്ങളിലും ഇത് തുടരാനാണ് സാദ്ധ്യത. ഇക്കാരണത്താൽ അധിക ലഭ്യത കൂടുന്നതിനാൽ ഇനിയും വില കുറയാനാണ് സാദ്ധ്യത.
സീസണുകൾ പരിഗണിക്കുമ്പോൾ ലോകമെങ്ങും ഏറ്റവുമധികം ഉത്പാദനം നടക്കുന്നത് നവംബർ,ഡിസംബർ മാസങ്ങളിലാണ്. അടുത്ത രണ്ട് മാസം ഉത്പാദനം ഏറ്റവും കൂടുമ്പോൾ ഉപഭോഗം കുറയുന്നത് വിലത്തകർച്ചയ്ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
വിലകുറവ്, കാരണങ്ങൾ
- ചൈനയിൽ വിപണി പൂർണമായി തുറക്കുന്നില്ല
- ചൈനയുടെ സീറോ കൊവിഡ് നയം ഡിമാൻഡിടിക്കുന്നു
- വരും മാസങ്ങളിൽ ഉത്പാദനം കൂടുന്നു