
ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയി മാറാൻ പോകുന്ന സ്പേസ് എക്സിന്റെ ഓഹരികൾ സ്വന്തമാക്കാൻ ശതകോടികളാണ് ഗൾഫ് മേഖലയിൽ നിന്ന് ഒഴുകിയെത്തുന്നത്. കമ്പനിയുടെ ഐപിഒ വഴി ഓഹരികൾ സ്വന്തമാക്കാൻ സൗദി അറേബ്യ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപ ഫണ്ടുകൾ വൻ തുകയാണ് മാറ്റിവെച്ചിരിക്കുന്നത്.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും 100 കോടി മുതൽ 500 കോടി ഡോളർ വരെ മൂല്യമുള്ള ഓഹരികൾക്കായി ഇതിനകം തന്നെ അപേക്ഷ നൽകിക്കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും വൻ തുകയുടെ നിക്ഷേപവുമായി രംഗത്തുണ്ട്.
മേഖലയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതൊന്നും ഗൾഫ് ഫണ്ടുകളുടെ ആഗോള നിക്ഷേപ മോഹങ്ങളെ ബാധിച്ചിട്ടില്ല. ഇലോൺ മസ്‌കിന്റെ കമ്പനികളുമായി മിഡിൽ ഈസ്റ്റിന് കാലങ്ങളായുള്ള അടുത്ത ബന്ധമാണുള്ളത്. സ്പേസ് എക്സിന് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺ എഐ, ആന്ത്രോപിക്, എക്സ് എഐ തുടങ്ങിയ മുൻനിര കമ്പനികളിലും യുഎഇയിലെ എംജിഎക്സ് ഉൾപ്പെടെയുള്ള ഗൾഫ് ഫണ്ടുകൾക്ക് വലിയ നിക്ഷേപമുണ്ട്.
പുതിയ സ്പേസ് എക്സ് ഐപിഒ വഴി 1.8 ട്രില്യൺ ഡോളർ ആസ്തി മൂല്യമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ മുൻപ് തന്നെ ഈ കമ്പനിയിൽ പണം ഇറക്കിയിട്ടുള്ള ഗൾഫ് രാജ്യങ്ങൾക്ക് വൻ ലാഭമാണ് കൊയ്യാൻ സാധിക്കുക.
ഗ്ലോബൽ മാർക്കറ്റിൽ സ്പേസ് എക്സ് ഓഹരികൾക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ലഭ്യമായ ഓഹരികളേക്കാൾ എത്രയോ ഇരട്ടി ആവശ്യക്കാരാണ് നിലവിലുള്ളതെന്ന് വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചില ആഗോള നിക്ഷേപകർ 1000 കോടി ഡോളറിലധികം തുകയ്ക്കുള്ള ഓർഡറുകൾ വരെ സമർപ്പിച്ചിട്ടുണ്ട്.
ജൂൺ 12 മുതൽ സ്പേസ് എക്സിന്റെ ഓഹരി വ്യാപാരം വിപണിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒരു ഓഹരിക്ക് 135 ഡോളർ എന്ന നിശ്ചിത നിരക്കിൽ 55.5 കോടിയിലധികം ഓഹരികളാണ് കമ്പനി വിൽക്കുന്നത്. ഇതിലൂടെ 7500 കോടി ഡോളർ വിപണിയിൽ നിന്ന് സമാഹരിക്കാൻ സ്പേസ് എക്സിന് കഴിയും.
2019ൽ സൗദി അരാംകോ നടത്തിയ 2940 കോടി ഡോളറിന്റെ ലോക റെക്കോർഡ് ഐപിഒയെയാണ് സ്പേസ് എക്സ് ഇതോടെ പഴങ്കഥയാക്കാൻ പോകുന്നത്.






