
ആഗോള മൂലധന വിപണിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി പ്രമുഖ ആഗോള സൂചികയായ എം എസ് സി ഐ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് (MSCI EM) സൂചികയിലെ ഇന്ത്യയുടെ പ്രാതിനിധ്യം വന്‍തോതില്‍ ഇടിഞ്ഞു. ഒരു കാലത്ത് സൂചികയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ഇന്ത്യന്‍ ഓഹരികളുടെ വെയിറ്റേജ് (Weightage) ഇപ്പോള്‍ 10.87 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
ഇത് കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 2024-ല്‍ ചൈനയെപ്പോലും മറികടന്ന് എം എസ് സി ഐ ഇഎം ഇന്‍വെസ്റ്റബിള്‍ മാര്‍ക്കറ്റ് സൂചികയില്‍ ഇന്ത്യ കൈവരിച്ച എക്കാലത്തെയും ഉയര്‍ന്ന നേട്ടത്തിന്റെ പകുതിയോളം മാത്രമാണ് ഇപ്പോഴത്തെ ഈ വിഹിതം.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് പ്രമുഖ കമ്പനികളായ എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (Reliance Industries) എന്നിവയുടെ റാങ്കുകളിലുണ്ടായ ഇടിവാണ് ഈ തിരിച്ചടിയ്ക്ക് പ്രധാന കാരണം.
മാര്‍ച്ച് മാസത്തില്‍ ഏഴും എട്ടും സ്ഥാനങ്ങളിലുണ്ടായിരുന്ന ഈ രണ്ട് വമ്പന്മാരും യഥാക്രമം 11, 12 സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. സൂചികയില്‍ ഇവയുടെ വ്യക്തിഗത വിഹിതം 0.8 ശതമാനത്തിലും താഴേക്ക് പതിക്കുകയും ചെയ്തു. ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), സാങ്കേതികവിദ്യാ (Technology) ഓഹരികളിലേക്ക് വലിയ രീതിയില്‍ നിക്ഷേപം കേന്ദ്രീകരിക്കുന്നതാണ് ഇന്ത്യന്‍ വിപണിയിലെ ഈ തളര്‍ച്ചയ്ക്ക് പിന്നില്‍.
എന്തുകൊണ്ട് ഈ സൂചികാ മാറ്റം നിര്‍ണായകമാകുന്നു?
ആഗോള നിക്ഷേപകര്‍ക്ക് വഴികാട്ടിയാണ് എം എസ് സി ഐ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് സൂചിക. ഇന്‍ഡെക്‌സ് ഫണ്ടുകളും ഇടിഎഫുകളും (ETFs) ഉള്‍പ്പെടുന്ന പാസീവ് ഫണ്ടുകള്‍ ഏകദേശം 700 ബില്യണ്‍ ഡോളറിലധികം ആസ്തിയാണ് ഈ സൂചികയെ അടിസ്ഥാനമാക്കി നിയന്ത്രിക്കുന്നത്. ആക്ടീവ് ഫണ്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ എം എസ് സി ഐ സൂചികകളെ പിന്തുടരുന്ന ആകെ തുക 1.8 ട്രില്യണ്‍ ഡോളറിലധികമാണ്.
സൂചികയില്‍ ഒരു രാജ്യത്തിന്റെ വെയിറ്റേജ് കുറയുമ്പോള്‍, പാസീവ് ഫണ്ടുകള്‍ അവരുടെ നിക്ഷേപ വ്യവസ്ഥകള്‍ക്കനുസരിച്ച് (Investment Mandates) നിര്‍ബന്ധിതമായി ആ രാജ്യത്തെ ഓഹരി പങ്കാളിത്തം കുറയ്ക്കേണ്ടി വരും. ഇത് ഫണ്ട് മാനേജര്‍മാരുടെ വ്യക്തിപരമായ തീരുമാനമല്ല, മറിച്ച് സൂചികയുടെ ഫോര്‍മുല അനുസരിച്ചുള്ള ക്വാര്‍ട്ടര്‍ലി റീബാലന്‍സിംഗിന്റെ (Scheduled Quarterly Rebalancing) ഭാഗമായി സംഭവിക്കുന്ന ഒന്നാണ്.
ആക്ടീവ് ഫണ്ട് മാനേജര്‍മാരെ സംബന്ധിച്ച്, ഇന്ത്യയുടെ വെയിറ്റേജ് കുറയുന്നതോടെ വിപണിയില്‍ വലിയ വ്യതിയാനങ്ങളുണ്ടാക്കാതെ തന്നെ ഇന്ത്യയിലെ നിക്ഷേപം കുറയ്ക്കാന്‍ (Underweight) അവര്‍ക്ക് കൂടുതല്‍ എളുപ്പമാകും.
ആഭ്യന്തര വിപണിയിലും കനത്ത സമ്മര്‍ദ്ദംഎം എസ് സി ഐ സൂചികയിലെ ഇടിവിന് പുറമെ, ആഭ്യന്തര വിപണിയില്‍ നിന്നുള്ള നിക്ഷേപങ്ങളിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. മെയ് മാസത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള വരവ് മുന്‍ മാസത്തെ അപേക്ഷിച്ച് 40 ശതമാനം ഇടിഞ്ഞ് 229.08 ബില്യണ്‍ രൂപയായി ചുരുങ്ങി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ സൃഷ്ടിച്ച അനിശ്ചിതത്വമാണ് ആഭ്യന്തര നിക്ഷേപകരെ പിന്നോട്ട് വലിച്ചത്. സ്‌മോള്‍-ക്യാപ് ഫണ്ടുകളില്‍ 28 ശതമാനവും മിഡ്-ക്യാപില്‍ 33 ശതമാനവും ലാര്‍ജ്-ക്യാപ് ഫണ്ടുകളില്‍ 37 ശതമാനവും നിക്ഷേപ ഇടിവുണ്ടായതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (AMFI) വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിനടുത്ത് ഉയര്‍ന്നതാണ് വിപണിയിലെ ഈ ചാഞ്ചാട്ടത്തിന് പ്രധാന കാരണമെന്ന് എഎംഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് വെങ്കട്ട് ചലസാനി ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വിലക്കയറ്റം കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുകയും കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് ഒടുവില്‍ വിദേശനാണ്യ ശേഖരത്തെ (Forex Reserves) ദോഷകരമായി ബാധിക്കും.
ഈ പ്രതിസന്ധി മറികടക്കാന്‍ മെയ് മാസത്തില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. ഇതിനെത്തുടര്‍ന്ന് ഗോള്‍ഡ് ഇടിഎഫുകളില്‍ (Gold ETFs) നിന്നും 7.25 ബില്യണ്‍ രൂപയുടെ റെക്കോര്‍ഡ് നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങള്‍
പ്രതിസന്ധി രൂക്ഷമായതോടെ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ജൂണ്‍ 5-ന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിക്ഷേപ പരിഷ്‌കരണ പാക്കേജ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് (FPIs) ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിന്നുള്ള പലിശയ്ക്കും മൂലധന നേട്ടത്തിനും (Capital Gains) നികുതിയിളവ് നല്‍കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.
ഒപ്പം പുതിയ ദീര്‍ഘകാല ബോണ്ടുകളും ഗ്രീന്‍ ബോണ്ടുകളും വിദേശ നിക്ഷേപകര്‍ക്കായി തുറന്നു നല്‍കി. വിദേശ കറന്‍സി ഡെപ്പോസിറ്റുകള്‍ക്കായി റിസര്‍വ് ബാങ്ക് (RBI) പ്രത്യേക ഹെഡ്ജിംഗ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 20 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ബ്ലൂംബെര്‍ഗ് ഇന്‍ഡെക്‌സ് സര്‍വീസസിന്റെ (Bloomberg Index Services) വരാനിരിക്കുന്ന അവലോകനത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയെ ഗ്ലോബല്‍ അഗ്രഗേറ്റ് സൂചികയില്‍ ഉള്‍പ്പെടുത്തുന്നത് ജനുവരിയില്‍ ബ്ലൂംബെര്‍ഗ് മാറ്റിവെച്ചിരുന്നു. നികുതി പ്രൊസസിംഗിലെയും സെറ്റില്‍മെന്റ് ഇന്‍ഫ്രാസ്ട്രക്ചറിലെയും പോരായ്മകളാണ് അന്ന് കാരണമായി പറഞ്ഞിരുന്നത്.
സൂചികയില്‍ ഇന്ത്യ ഇടം നേടിയാല്‍ ഏകദേശം 25 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം രാജ്യത്തേക്ക് ഒഴുകിയെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നിരുന്നാലും സര്‍ക്കാരിന്റെ പുതിയ പാക്കേജ് ബ്ലൂംബെര്‍ഗിന്റെ ആശങ്കകള്‍ പരിഹരിക്കുമോ എന്ന് കണ്ടറിയണം. കാരണം ജനുവരിയില്‍ അവര്‍ ചൂണ്ടിക്കാണിച്ച ഓട്ടോമേറ്റഡ് ട്രേഡിംഗ്, സെറ്റില്‍മെന്റ് പ്രശ്‌നങ്ങള്‍ ഇപ്പോഴത്തെ ടാക്‌സ് ഓര്‍ഡിനന്‍സില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഈ വര്‍ഷം മധ്യത്തോടെ വരാനിരിക്കുന്ന ബ്ലൂംബെര്‍ഗിന്റെ അന്തിമ തീരുമാനം ഇന്ത്യയുടെ വിദേശ നിക്ഷേപ മേഖലയില്‍ ഏറെ നിര്‍ണായകമാകും.






