
- മൺസൂൺ കുറയുമെന്ന ഭീതി ഭീഷണിയാകുന്നു
- കർഷകരെ കാക്കാൻ കൃഷി മന്ത്രാലയം
ന്യൂഡൽഹി: കഴിഞ്ഞ 2025-26 വിളവർഷത്തിൽ 376 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിച്ച് ഇന്ത്യ ചരിത്രപരമായ റെക്കോർഡ് നേട്ടം കൈവരിച്ചു. മുൻവർഷത്തെ 357 മെട്രിക് ടണ്ണിനേക്കാൾ 5.3 ശതമാനത്തിന്റെ വൻ വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളതെന്ന് കാർഷിക മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ വലിയ വിജയത്തിന് പിന്നാലെ, വരാനിരിക്കുന്ന 2026-27 വിള വർഷത്തിൽ രാജ്യത്തെ കൃഷിയെ ബാധിച്ചേക്കാവുന്ന ‘എൽ നിനോ’ കാലാവസ്ഥാ പ്രതിഭാസത്തിന്റെ ആഘാതം കുറയ്ക്കാനുള്ള കഠിനശ്രമത്തിലാണ് മന്ത്രാലയം. ഇന്ത്യയിൽ സാധാരണയിൽ താഴെയുള്ള മൺസൂൺ മഴയ്ക്ക് എൽ നിനോ കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
മുൻകാലങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടായപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളിൽ നെല്ല്, ചോളം തുടങ്ങിയ പ്രധാന ഖാരിഫ് വിളകളുടെ ഉത്പാദനം 10 ശതമാനത്തിലധികം കുറയാൻ ഇത് കാരണമായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ, എൽ നിനോ ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനുമായി കേന്ദ്ര കാർഷിക മന്ത്രാലയം രണ്ട് ദിവസത്തെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ഈ സമ്മേളനത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷിരീതികൾ, പ്രകൃതി കൃഷി, പയർവർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉത്പാദനം കൂട്ടൽ, ഡിജിറ്റൽ കൃഷി, കർഷകർക്കുള്ള സാമ്പത്തിക സഹായങ്ങൾ, അപകടസാധ്യത മാനേജ്‌മെന്റ് എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും.
വരാനിരിക്കുന്ന ഖാരിഫ് സീസണിൽ എൽ നിനോ പ്രതിഭാസം കാർഷിക മേഖലയെ തളർത്താതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.






