
മുംബൈ: വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വൻകിട ഉപഭോക്താക്കൾ ഇനി മുതൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നോ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴിയോ മാത്രമേ ഇന്ധനം ശേഖരിക്കാൻ പാടുള്ളൂ എന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഉത്തരവിട്ടു.
നിലവിൽ 90 ദിവസത്തേക്കാണ് ഈ നിയന്ത്രണമെങ്കിലും, സാഹചര്യം വിലയിരുത്തി കാലാവധി നീട്ടാൻ സർക്കാരിന് അധികാരമുണ്ട്. പമ്പുകളിലെ റീട്ടെയിൽ വിലയും മൊത്തവ്യാപാര നിരക്കും തമ്മിലുള്ള വൻ വിലവ്യത്യാസം മുതലെടുത്ത് വ്യവസായ സ്ഥാപനങ്ങൾ വ്യാപകമായി പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.
സാധാരണക്കാരായ ഉപഭോക്താക്കളെ വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ റീട്ടെയിൽ പമ്പുകളിൽ വില കുറച്ചിട്ടുണ്ടായിരുന്നു. ഡൽഹിയിലെ നിരക്ക് പ്രകാരം പമ്പുകളിൽ ഡീസലിന് ലിറ്ററിന് 95.20 രൂപയായിരുന്നപ്പോൾ മൊത്തവ്യാപാര നിരക്ക് 134.50 രൂപയായിരുന്നു.
ഈ ലാഭം ലക്ഷ്യമിട്ട് വൻകിട കമ്പനികൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങിക്കൂട്ടിയതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അസ്വാഭാവികമായ ഇന്ധന ഡിമാൻഡും ക്ഷാമവും അനുഭവപ്പെട്ടു. വൻകിടക്കാരുടെ ഈ കടന്നുകയറ്റം സാധാരണക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കണ്ടാണ് കേന്ദ്രം പുതിയ നിയന്ത്രണം കൊണ്ടുവന്നത്.
പുതിയ ഉത്തരവ് പ്രകാരം പമ്പുകളിൽ നിന്ന് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ അല്ലെങ്കിൽ അംഗീകൃത കാനുകളിലോ മാത്രമേ ഇന്ധനം നൽകാവൂ. ഒരു ഉപഭോക്താവിനോ വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാൻ അനുവാദമുള്ളൂ.
ഇങ്ങനെ വാങ്ങുന്ന ഇന്ധനം മറിച്ചുവിൽക്കാനും പാടില്ല. പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അനധികൃത വില്പന എന്നിവ കണ്ടെത്താൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കുന്നു.






