
കൊച്ചി: ഇന്ത്യയുടെ കാർഷിക കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 2.8 ശതമാനം വർദ്ധനയോടെ 5255 കോടി യു.എസ് ഡോളറിലെത്തി റെക്കാഡിട്ടു.
മൂല്യവർദ്ധിത ഉത്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയിലുണ്ടായ വളർച്ചയാണ് നേട്ടത്തിന് പിന്നിലെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഉജ്ജ്വല്‍ കുമാർ ഘോഷ് പറഞ്ഞു.
മുൻ സാമ്പത്തിക വർഷം കയറ്റുമതി 5112 കോടി ഡോളറായിരുന്നു. ദക്ഷിണേന്ത്യയിലെ കാർഷിക കയറ്റുമതി മേഖലയിലെ വിവിധ പങ്കാളികളുമായി കൊച്ചിയില്‍ നടന്ന സംവാദ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1150 കോടി ഡോളർ വിറ്റുവരവോടെ അരിയാണ് കയറ്റുമതിയില്‍ ഒന്നാമത്. സമുദ്രോത്പന്ന കയറ്റുമതിയില്‍ 13.4 ശതമാനം ഉയർന്ന് 840 കോടി ഡോളറായി.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ വിപണി വികസിപ്പിച്ചു. യു.കെ, യൂറോപ്യൻ യൂണിയൻ, ന്യൂസിലാൻഡ്, ഒമാൻ, ഓസ്‌ട്രേലിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ കാർഷിക മേഖലയ്ക്ക് പുതിയ വിപണികള്‍ നേടാൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






