
ഇറക്കുമതി തീരുവ കൂട്ടിയതോടെ സ്വർണ വിപണിയിൽ കാര്യമായ മാറ്റം പ്രകടമാകുമെന്ന് വിലയിരുത്തൽ. ഡിമാൻഡ് കുറയുന്നതോടൊപ്പം വിലകൂടുന്നതിനാൽ പഴയ സ്വർണം വിൽക്കുന്നവരുടെ എണ്ണം കൂടും. 25,000 ടൺ സ്വർണം രാജ്യത്തെ കുടുംബങ്ങളിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഒരുഭാഗം വിപണിയിലേക്ക് തിരിച്ചെത്തും. അതോടൊപ്പം കള്ളക്കടത്ത് വർധിക്കാനും സ്വർണ പണയ വായ്പകൾ കൂടാനും സാധ്യതയുണ്ടെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ പറയുന്നു.
പഴയ സ്വർണം തിരിച്ചുവരും
ഉയർന്ന ഇറക്കുമതി തീരുവ മൂലം വില കൂടിയതിനാൽ പഴയ സ്വർണാഭരണങ്ങൾ വിറ്റ് കാശാക്കാൻ പലരും താത്പര്യപ്പെടും. വൻകിട ജുവല്ലറിക്കാരുടെ മൊത്തം വില്പനയുടെ 50 ശതമാനത്തോളം പഴയ സ്വർണം മാറ്റിയെടുക്കുന്നതിലൂടെയാണ് (old gold exchange) നടക്കുന്നത്. കുടുംബങ്ങളുടെ കൈവശം ഉപയോഗിക്കാതെ വെച്ചിട്ടുള്ള സ്വർണത്തിന്റെ ചെറിയ ശതമാനമെങ്കിലും വിപണിയിലെത്തിയാൽ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കും.
ഇറക്കുമതി കുറയ്ക്കാനുള്ള തന്ത്രങ്ങൾ
പ്രതിവർഷം 750-800 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിൽ കുറവ് വരുത്താൻ വ്യവസായ പ്രമുഖർ മുന്നോട്ടുവെയ്ക്കുന്ന നിർദേശങ്ങൾ:
കാരറ്റ് കുറഞ്ഞ ആഭരണങ്ങൾ: 14 കാരറ്റ് (14K), 9 കാരറ്റ് (9K) ആഭരണങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇറക്കുമതി 20-30% കുറയ്ക്കാം.
നിക്ഷേപ നിയന്ത്രണം: സ്വർണ ബിസ്‌ക്കറ്റുകൾ, കോയിനുകൾ എന്നിവയിലുള്ള നിക്ഷേപം നിരുത്സാഹപ്പെടുത്തിയാൽ ഇറക്കുമതിയിൽ 20-30% കുറവുണ്ടാക്കാം.
മോണിറ്റൈസേഷൻ സ്‌കീം: ഗവൺമെന്റിന്റെ ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീം പരിഷ്‌കരിക്കുന്നതിലൂടെ വീടുകളിലുള്ള സ്വർണം വിപണിയിലെത്തിക്കാൻ സാധിക്കും.
വെല്ലുവിളികൾ
കള്ളക്കടത്ത്: ഇറക്കുമതി തീരുവ കൂടുമ്പോൾ സ്വർണക്കള്ളക്കടത്ത് കൂടാൻ സാധ്യതയുണ്ട്. മുൻപ് ഉയർന്ന നികുതി നിലനിന്നിരുന്ന സമയത്ത് 100-120 ടൺ സ്വർണം നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്തെത്തിയിരുന്നു.
പണയ വായ്പ: പണപ്പെരുപ്പം നേരിടുന്നതിനായി കൂടുതൽ ആളുകൾ ആഭരണങ്ങൾ പണയം വെച്ച് വായ്പ എടുക്കാൻ സാധ്യതയുണ്ട്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് ഇത് നല്ലതാണെങ്കിലും വിലയിൽ പെട്ടെന്ന് തിരുത്തൽ ഉണ്ടായാൽ ധനകാര്യമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
ഡിമാൻഡ് കുറയുന്നു: ഉയർന്ന വില കാരണം സ്വർണത്തിന്റെ വില്പനയിൽ കുറവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.
സ്വർണ ഇറക്കുമതി കുറയ്ക്കാനും ആഭ്യന്തര വിപണിയിലുള്ള പഴയ സ്വർണത്തിന്റെ ഉപയോഗം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇറക്കുമതി തീരുവ കൂട്ടിയത്. വ്യാപാര കമ്മി കുറയ്ക്കാൻ ഇതിലൂടെ കഴിയുമെങ്കിലും കള്ളക്കടത്ത് തടയുന്നതിനും വിപണിയിലെ ഡിമാൻഡ് കുറയുന്നത് മൂലമുണ്ടാകുന്ന ആഘാതം നിയന്ത്രിക്കുന്നതിനും സർക്കാരിന് ജാഗ്രത പാലിക്കേണ്ടിവരും.
കാരറ്റ് കുറഞ്ഞ ആഭരണങ്ങളുടെ പ്രോത്സാഹനവും ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീമിന്റെ പരിഷ്‌കരണവും നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.






