
ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിതരണ തടസ്സങ്ങളും മുൻനിർത്തി രാജ്യത്തിന്റെ തന്ത്രപ്രധാന പെട്രോളിയം ശേഖരണ ശേഷി നിലവിലെ 9.5 ദിവസങ്ങളിൽ നിന്ന് 40 ദിവസത്തെ ഉപഭോഗത്തിന് തുല്യമായി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ. പശ്ചിമേഷ്യൻ പ്രതിസന്ധികളും ഹോർമുസ് കടലിടുക്കിലെ യാത്രാ തടസ്സങ്ങളും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണിയായ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. ഇതിനായി ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡിന്റെ മുൻകൈയിൽ അഞ്ച് പുതിയ സംഭരണ കേന്ദ്രങ്ങൾ കൂടി നിർമ്മിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്. ഒഡിഷയിലെ ചാണ്ടിഖോൽ, മധ്യപ്രദേശിലെ ബിന, രാജസ്ഥാനിലെ ബിക്കാനീർ, കർണാടകയിലെ പദൂർ, മംഗളൂരു എന്നിവിടങ്ങളിലാണ് പുതിയ സംഭരണ കേന്ദ്രങ്ങൾ വരുന്നത്.
ചാണ്ടിഖോലിലെ പദ്ധതി നടപ്പുസാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ തുടങ്ങാനാകുമെന്നാണ് കരുതുന്നത്. ഇവിടെ 4 ദശലക്ഷം ടൺ ക്രൂഡോയിൽ ശേഖരിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ഒരുക്കുന്നത്. ബിനയിലെയും ബിക്കാനീരിലെയും പദ്ധതിയുടെ സാധ്യതാ പഠനം ഉടനുണ്ടാകും. ഇവിടെ യഥാക്രമം 5 ദശലക്ഷം ടൺ, 5.625 ദശലക്ഷം ടൺ എന്നിങ്ങനെ ശേഖരണ ശേഷിയുണ്ടാകും. പുതിയ കേന്ദ്രങ്ങൾ നിർമിക്കുന്നതിനൊപ്പം നിലവിലുള്ളവയുടെ ശേഷി ഉയർത്താനും പദ്ധതിയുണ്ട്.
മംഗളൂരുവിൽ 1.75 ദശലക്ഷം ടൺ ശേഷിയുള്ള പുതിയ സംഭരണകേന്ദ്രം തുടങ്ങാൻ പൊതുമേഖല കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ പദൂരിലെ ശേഷി 2.5 ദശലക്ഷം ടൺ കൂടി ഉയർത്തുന്ന നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചറാണ് ഈ കേന്ദ്രം വികസിപ്പിക്കുന്നത്.
നിലവിൽ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന് കീഴിൽ വിശാഖപട്ടണം, മംഗളൂരു, പദൂർ എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിൽ 5.33 മില്യൻ മെട്രിക് ടൺ ക്രൂഡോയിലാണ് ഇന്ത്യ സൂക്ഷിക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിലച്ചാൽ 9.5 ദിവസത്തേക്ക് മാത്രമാണ് ഇതു ഉപയോഗിക്കാനാവുക.






