
ഇന്ത്യയിലെ കൽക്കരി അധിഷ്ഠിത വ്യവസായങ്ങളെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി 37,500 കോടി രൂപയുടെ കോൾ ഗ്യാസിഫിക്കേഷൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കൃത്യമായ ബിഡ്‌ഡിംഗ് ഫ്രെയിംവർക്കും കേന്ദ്ര കൽക്കരി മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്. വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര കൽക്കരി കരുതൽ ശേഖരം പരമാവധി പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. കോൾ ഗ്യാസിഫിക്കേഷൻ വഴി കൽക്കരിയെ സിൻഗാസ് ആക്കി മാറ്റുകയും അത് വഴി രാസവളങ്ങൾ, മെഥനോൾ, മറ്റ് പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ കാതൽ. പദ്ധതി യാഥാർഥ്യമാക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ഗവൺമെന്റ് സാമ്പത്തിക സഹായം നൽകും.
2030-ഓടെ രാജ്യത്ത് 100 മില്യൺ ടൺ കൽക്കരി ഗാസിഫിക്കേഷൻ വഴി സംസ്‌കരിക്കുക എന്ന ദേശീയ ലക്ഷ്യം കൈവരിക്കാൻ പദ്ധതി വേഗത കൂട്ടും. ഏകദേശം 25 വലിയ പ്രോജക്റ്റുകളിലായി 2.5 മുതൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. ഇന്ത്യയിലേക്ക് വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന എൽഎൻജി, യൂറിയ, അമോണിയ, മെഥനോൾ എന്നിവയുടെ അളവ് ഗണ്യമായി കുറച്ച് ഊർജ്ജ സുരക്ഷ ശക്തമാക്കാൻ ഇത് സഹായിക്കും. പുതിയ പ്ലാന്റുകളിലെ യന്ത്രസാമഗ്രികളുടെ ചിലവിന്റെ പരമാവധി 20% വരെ സർക്കാർ സാമ്പത്തിക സഹായമായി നൽകും. ഒരു സിംഗിൾ പ്രോജക്റ്റിന് പരമാവധി 5,000 കോടി രൂപയായും ഒരു കമ്പനിക്ക് ആകെ പരമാവധി 12,000 കോടി രൂപയായും ഈ സബ്‌സിഡി പരിമിതപ്പെടുത്തിയിരിക്കുന്നു.






