
ആപ്പിൾ കമ്പനി 2030-ഓടെ കാർബൺ രഹിതമാകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ പുനരുപയോഗ ഊർജ്ജ സംരംഭങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ ശുദ്ധ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിനായി 100 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന 150 മെഗാവാട്ടിലധികം വരുന്ന പുനരുപയോഗ ഊർജ്ജം ഇന്ത്യയിലെ ഏകദേശം ഒന്നര ലക്ഷം വീടുകൾക്ക് വൈദ്യുതി നൽകാൻ പര്യാപ്തമാണ്. മുംബൈ ആസ്ഥാനമായുള്ള ക്ലീൻമാക്‌സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ആപ്പിൾ ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. നേരത്തെ ഇന്ത്യയിലെ തങ്ങളുടെ ഓഫീസുകൾക്കും സ്റ്റോറുകൾക്കും ആവശ്യമായ വൈദ്യുതിക്കായി മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും ആപ്പിൾ ഈ കമ്പനിയുമായി കൈകോർത്തിരുന്നു.
ഊർജ്ജ സംരക്ഷണത്തിന് പുറമെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ആപ്പിൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യയുമായി ചേർന്ന് ഗോവയിലെ ‘സാഹസ് സീറോ വേസ്റ്റ്’ എന്ന സ്ഥാപനത്തിന് കമ്പനി പിന്തുണ നൽകും.
ഹരിത സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രീയമായ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിനും ഈ നീക്കം സഹായകമാകും. പാക്കേജിംഗിൽ നിന്ന് പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കാനും പ്ലാസ്റ്റിക് മലിനീകരണം ഗണ്യമായി കുറയ്ക്കാനും ആപ്പിളിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.
ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വിപ്ലവകരമായ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. 2025-ൽ വിപണിയിലിറക്കിയ ഉൽപ്പന്നങ്ങളിൽ 30 ശതമാനവും പുനരുപയോഗിച്ച വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്.
ആപ്പിൾ രൂപകൽപ്പന ചെയ്യുന്ന എല്ലാ ബാറ്ററികളിലും ഇപ്പോൾ 100 ശതമാനം പുനരുപയോഗിച്ച കൊബാൾട്ടാണ് ഉപയോഗിക്കുന്നത്. കൂടാതെ ഉപകരണങ്ങളിലെ കാന്തങ്ങളിൽ പൂർണ്ണമായും പുനരുപയോഗിച്ച അപൂർവ്വ ഭൂമി മൂലകങ്ങൾ ഉൾപ്പെടുത്താനും കമ്പനിക്ക് കഴിഞ്ഞു.
വരുമാനത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുമ്പോഴും ഹരിതഗൃഹ വാതക ഉദ്‌വമനം 60 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചത് ആപ്പിളിന്റെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു. വരാനിരിക്കുന്ന ഐഫോൺ 17 പരമ്പരയിലും ഇത്തരം സുസ്ഥിരമായ മാറ്റങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.






