
ആഗസ്റ്റ് 4 മുതൽ അസമിലെ ഗുവാഹത്തിയിൽ നിന്ന് ദുബായ്, അബുദാബി എന്നീ യുഎഇ നഗരങ്ങളിലേക്ക് എയർ ഇന്ത്യ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു. ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുഎഇയിലെ പ്രമുഖ നഗരങ്ങളിലേക്ക് പുതിയ വിമാനങ്ങൾ പറന്നുയരുക. നിലവിൽ ഈ മേഖലയിലുള്ളവർക്ക് മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യാൻ കൊൽക്കത്തയോ ഡൽഹിയോ പോലുള്ള മറ്റ് പ്രധാന നഗരങ്ങളെ ആശ്രയിക്കേണ്ടി വരാറുണ്ട്. പുതിയ വിമാനങ്ങൾ വരുന്നതോടെ യാത്രക്കാരുടെ സമയവും യാത്രാക്ലേശവും ഗണ്യമായി കുറയും.
ടാറ്റ ഗ്രൂപ്പിൻ്റെ കീഴിലുള്ള എയർ ഇന്ത്യ തങ്ങളുടെ അന്താരാഷ്ട്ര ശൃംഖല കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് മെട്രോ നഗരങ്ങൾക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്നും വിദേശത്തേക്ക് നേരിട്ടുള്ള സർവീസുകൾ വ്യാപിപ്പിക്കുന്നത്. എയർ ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇത് സംസ്ഥാനത്തിൻ്റെ ടൂറിസം, വ്യാപാരം, വിനോദസഞ്ചാര മേഖലകൾക്ക് വലിയ ഉത്തേജനം നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാനും ഇത് സഹായിക്കും.






