
പൊന്നാനി: തിരുവനന്തപുരം -കണ്ണൂർ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസർക്കാരിന് സമർപ്പിക്കാനൊരുങ്ങി ഇ. ശ്രീധരൻ. വിശദ പദ്ധതിരേഖ തയ്യാറാക്കാൻ സമയമെടുക്കുന്നതിനാലാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നത്. റിപ്പോർട്ട് അടിസ്ഥാനമാക്കി കേന്ദ്രസർക്കാർ സംസ്ഥാനസർക്കാരിന്റെ അഭിപ്രായം തേടുകയാണെങ്കിൽ സംസ്ഥാനസർക്കാർ തന്നോടു കൂടിയാലോചന നടത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
റെയിൽവേമന്ത്രി പറഞ്ഞതുപ്രകാരം സ്വന്തംനിലയിൽ പൊന്നാനിയിൽ ഓഫീസ് തുറന്നാണ് ശ്രീധരൻ അതിവേഗപാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നത്. സെപ്റ്റംബറോടെ വിശദ പദ്ധതി രേഖ തയ്യാറാകും.
പുതിയ അതിവേഗപാതയ്ക്ക് പദ്ധതി തയ്യാറാക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ. താൻ മുന്നോട്ടുവെച്ച അതിവേഗപാതയുമായി സർക്കാർ സഹകരിക്കുമെന്നാണ് ശ്രീധരന്റെ പ്രതീക്ഷ.
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 465 കിലോമീറ്റർ അതിവേഗ പാത നിർമിക്കാനുള്ള പദ്ധതിക്കാണ് രൂപംനൽകിയിട്ടുള്ളത്. 180 കിലോമീറ്ററാണ് വേഗം കണക്കാക്കുന്നത്. മൂന്നുമണിക്കൂർ 20 മിനിറ്റുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂർ എത്താനാകും.






