ഇനി മുതല്‍ ലിസ്റ്റഡ് കമ്പനികളെ കുറിച്ച് അഭ്യൂഹങ്ങളോ വാർത്തകളോ വന്നാല്‍ അതിന് കൃത്യമായ മറുപടി മാനേജ്മെന്റ് നല്‍കേണ്ടി വരും. മാത്രമല്ല ആരോപണങ്ങളും വാര്‍ത്തകളും കൃത്യമായി പരിശോധിച്ച് അംഗീകരിക്കുകയോ തള്ളിക്കളയുകയോ വേണം.
ഓഹരി വിപണിയിൽ നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാൻ സെബി നടപ്പാക്കുന്ന പുതിയ സംവിധാനത്തിന്റെ ഭാഗമാണിത്.
ലിസ്റ്റ് ചെയ്ത ടോപ് 100 കമ്പനികള്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ തന്നെ ഇത് ബാധകമാവും. 2024 ഏപ്രില്‍ മുതല്‍ ടോപ് 250 കമ്പനികളെല്ലാം ഈ രീതി പിന്തുടരണം. കൂടാതെ, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലെ തീരുമാനങ്ങള്‍ 30 മിനിട്ടിനുള്ളില്‍ എക്‌സ്‌ചേഞ്ചുകളെ അറിയിക്കണം.
കമ്പനിയില്‍ നിന്ന് പുറത്തുവരുന്ന മറ്റ് വിവരങ്ങള്‍ അറിയിക്കാന്‍ 12 മണിക്കൂറാണ് സമയപരിധിയെന്നും സെബി ചെയർപേഴ്സൻ മാധബി പുരി ബച്ച് പത്രസമ്മേനത്തിൽ അറിയിച്ചു.
ഡെറ്റ് ഫണ്ടുകളുടെ സംരക്ഷണത്തിന് 33,000 കോടി രൂപ!
ഡെറ്റ് ഫണ്ടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി സെബി 33,000 കോടി രൂപയുടെ കരുതൽ ശേഖരം രൂപീകരിക്കും. എസ്ബിഐ മ്യൂച്വല്‍ ഫണ്ടാവും ഈ തുക കൈകാര്യം ചെയ്യുക.
മ്യൂച്വല്‍ ഫണ്ടുകളുടെ സ്‌പോണ്‍സര്‍മാരാകാന്‍ സ്വകാര്യ ഇക്വിറ്റി ഫണ്ടുകളെ അനുവദിക്കുന്നതിനുള്ള ചട്ടക്കൂടിനും സെബി അംഗീകാരം നല്‍കി.
ബന്ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് ലിമിറ്റഡ്, സോവറിന്‍ വെല്‍ത്ത് ഫണ്ട് ജിഐസി, പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ക്രിസ്‌ക്യാപിറ്റല്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു കണ്‍സോര്‍ഷ്യം ഐഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ഏറ്റെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
നിബന്ധനകള്‍ക്ക് വിധേയമായി മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടരാന്‍ ‘സെല്‍ഫ് സ്‌പോണ്‍സേര്‍ഡ് എഎംസികളെ (അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍) അനുവദിക്കും.