
ന്യൂഡൽഹി: യുഎസിനെ കടത്തിവെട്ടി 2025-26 സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന. ഉഭയകക്ഷി വ്യാപാരം 15,110 കോടി ഡോളറിലെത്തി.
അതേസമയം ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി സർവകാല റെക്കോർഡിലാണ്.
ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി. 2024-25 വരെ തുടർച്ചയായി നാലു വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎസ് ആയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 36.66 ശതമാനം ഉയർന്ന് 1947 കോടി ഡോളറിലെത്തി.
ഇറക്കുമതി 16 ശതമാനം വർധിച്ച് 13,163 കോടി ഡോളറിന്റേതാണ്. 2024-25ലെ 9,920 കോടി ഡോളറിൽ നിന്ന് 2025-26ൽ വ്യാപാരക്കമ്മി 11,260 കോടി ഡോളറെന്ന എക്കാലത്തെയും ഉയർന്ന നിലയിലാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 0.92 ശതമാനം വർധിച്ച് 8730 കോടി ഡോളറാണ്. ഇറക്കുമതി 15.95 ശതമാനം വർധിച്ച് 5290 കോടി ഡോളറും. 2024-25ലെ 4089 കോടി ഡോളറിൽ നിന്ന് 2025-26ൽ വ്യാപാര മിച്ചം 3440 കോടി ഡോളറായി കുറഞ്ഞു.
2013-14 മുതൽ 2017-18 വരെയും 2020-21 ലും ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു. ചൈനയ്ക്ക് മുൻപ് യുഎഇ ആയിരുന്നു ഈ സ്ഥാനത്ത്. 2021-22 മുതൽ യുഎസിനായിരുന്നു ആ സ്ഥാനം.






