
ന്യൂഡൽഹി: ഇന്ധന വിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യന്‍ സംഘര്‍ഷവും കാരണം ആഗോളതലത്തില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ 10 ശതമാനം വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഗള്‍ഫ് മേഖലയിലെ വിമാനക്കമ്പനികള്‍ക്ക് അവരുടെ പക്കലുള്ള വന്‍ സാമ്പത്തിക ശേഖരം ഉപയോഗിച്ച് ഈ പ്രതിസന്ധിയെ ഒരു പരിധിവരെ അതിജീവിക്കാന്‍ കഴിയുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് പുറത്തിറക്കിയ പഠനത്തില്‍ പറയുന്നു.
ദീര്‍ഘദൂര യാത്രകളെയാണ് ഈ വില വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രവര്‍ത്തനച്ചെലവ് മറികടക്കാന്‍ എയര്‍ലൈനുകള്‍ ഇതിനകം തന്നെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയോ ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
യുദ്ധം നീളുന്നത് അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ 5 മുതല്‍ 10 ശതമാനം വരെ വര്‍ധനവിന് കാരണമാകും എന്നാണ് റിപ്പോര്‍ട്ട്. വിമാന കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 25 മുതല്‍ 35 ശതമാനം വരെ ഇന്ധനത്തിനായാണ് ചെലവാകുന്നത്. ചില ബജറ്റ് വിമാനക്കമ്പനികളില്‍ ഇത് 60 ശതമാനം വരെയാണ്.
മിഡിൽ ഈസ്റ്റിലെ യാത്രക്കാർ കുറഞ്ഞേക്കും
അതേസമയം എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്സ്, ഇതിഹാദ് തുടങ്ങിയ ഗള്‍ഫ് വിമാനക്കമ്പനികള്‍ നിലവില്‍ സാമ്പത്തികമായി മികച്ച നിലയിലാണെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു.
2025 സെപ്റ്റംബര്‍ 30ലെ കണക്കനുസരിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിൻ്റെ കൈവശം 5,600 കോടി ദിര്‍ഹത്തിൻ്റെ റെക്കോര്‍ഡ് കരുതല്‍ ധനമുണ്ട്. ഈ സാമ്പത്തിക ഭദ്രത ചെറിയ കാലയളവിലേക്കെങ്കിലും ഉയര്‍ന്ന ഇന്ധനച്ചെലവ് സഹിച്ച് മുന്നോട്ട് പോകാന്‍ ഈ കമ്പനികളെ സഹായിക്കും.
സംഘര്‍ഷത്തെ തുടര്‍ന്ന് 2026ല്‍ മിഡില്‍ ഈസ്റ്റിലെ വിമാനയാത്രക്കാരുടെ ആവശ്യകതയില്‍ 41 ശതമാനത്തോളം ഇടിവ് ഉണ്ടായേക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ദീര്‍ഘദൂര യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരെയും അമിതമായി ആശ്രയിക്കുന്നതിനാല്‍ ഗള്‍ഫ് എയര്‍ലൈനുകളെ ഇത് ബാധിച്ചേക്കാം.
എങ്കിലും 2026ൻ്റെ രണ്ടാംപകുതിയോടെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിൻ്റെ പ്രവചനം.






