
ഏപ്രില്‍ 8ന് പുറത്തുവിട്ട CAFE 3 കരട് മാനദണ്ഡങ്ങളെ ഐകകണ്‌ഠ്യേന സ്വാഗതം ചെയ്ത് രാജ്യത്തെ വാഹന വ്യവസായ മേഖല. വ്യാഴാഴ്ച്ച ഊര്‍ജ്ജ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വാഹന നിര്‍മാതാക്കളുടെ സംഘടനയായ SIAM(സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ്) തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
പുതിയ ലക്ഷ്യങ്ങള്‍ വെല്ലുവിളി ഉള്ളതാണെങ്കിലും അത് നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള അയഞ്ഞ സമീപനം വാഹന വ്യവസായത്തിന് ആശ്വാസകരമാണെന്നാണ് സിയാം വ്യക്തമാക്കുന്നത്.
CAFE 3 മാനദണ്ഡങ്ങള്‍ പ്രകാരം പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും ഉത്പാദനത്തിന്റെ അളവ് തീരുമാനിക്കുന്നതിനും കമ്പനികള്‍ക്ക് ഇളവുകള്‍ ലഭിക്കും. ഒരേ വിഭാഗത്തില്‍ പെടുന്ന വ്യത്യസ്ത കമ്പനികള്‍ക്ക് അവരുടെ ഇന്ധനക്ഷമത ശരാശരി ഒരുമിച്ച് നല്‍കാനാവും.
ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമത നേടുന്ന കമ്പനികളില്‍ നിന്നും മറ്റ് കമ്പനികള്‍ക്ക് ആ ക്രെഡിറ്റുകള്‍ വാങ്ങാനാവും എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ ഉപകാരപ്രദമാണെന്നാണ് വാഹന നിര്‍മാണ കമ്പനികള്‍ അറിയിക്കുന്നത്.
വാഹന വ്യവസായ മേഖലക്ക് ചില പ്രത്യേക ആവശ്യങ്ങളുണ്ടെങ്കിലും പൊതുവായ കാര്യങ്ങളില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് സിയാം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു. കരട് മാനദണ്ഡങ്ങള്‍ എത്രയും വേഗം വിജ്ഞാപനം ചെയ്യണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. എങ്കില്‍ മാത്രമേ വാഹന നിര്‍മാതാക്കള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഏപ്രില്‍ 1 എന്ന സമയപരിധിക്കുള്ളില്‍ തന്നെ മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ടു പോകാനും സാധിക്കൂ എന്നും ശൈലേഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
ഒരു വാഹന നിര്‍മാതാവ് ഒരു വര്‍ഷം നിര്‍മിച്ച് വില്‍ക്കുന്ന എല്ലാ യാത്രാ വാഹനങ്ങളുടേയും ഇന്ധന ഉപഭോഗത്തിനോ അല്ലെങ്കില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലിനോ ഒരു നിശ്ചിത ശരാശരി പരിധി നിശ്ചയിക്കുന്ന നിയമങ്ങളാണ് CAFE മാനദണ്ഡങ്ങള്‍.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ കുറക്കുന്നതിനായി ഓരോ ഘട്ടത്തിലും ഈ പരിധി കര്‍ശനമാക്കി വരികയാണ്. ആദ്യഘട്ടത്തില്‍ ഇത് കിലോമീറ്ററിന് 130 ഗ്രാം ആയിരുന്നെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ഇത് 113 ഗ്രാം ആയിരുന്നു. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന മൂന്നാംഘട്ടത്തില്‍ 2032 സാമ്പത്തിക വര്‍ഷത്തോടെ ഇത് കിലോമീറ്ററിന് 78.9 ഗ്രാം എന്ന കടുത്ത ലക്ഷ്യത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.
മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, മെഴ്‌സിഡീസ് ബെന്‍സ്, ജെഎസ്ഡബ്ല്യു എന്നിങ്ങനെയുള്ള പ്രമുഖ വാഹന നിര്‍മാതാക്കളുടെ പ്രതിനിധികള്‍ ഈ യോഗത്തില്‍ പങ്കെടുത്തു. കൂടാതെ ഊര്‍ജ്ജ മന്ത്രാലയം, റോഡ് ഗതാഗത ദേശീയ പാതാ മന്ത്രാലയം, ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം, പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയുടെ ഭാഗമായി.
കൂടിക്കാഴ്ച്ചയില്‍ ചെറിയ കാറുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് മാരുതി സുസുക്കി ആവശ്യപ്പെട്ടു. വൈദ്യുത കാര്‍ രംഗത്തെ മുന്‍നിര കമ്പനികളായ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും ഇവികള്‍ക്ക് കൂടുതല്‍ ക്രെഡിറ്റി അലോക്കേഷന്‍ വേണമെന്ന് വാദിച്ചു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.
ചെറുകാറുകള്‍ക്ക് ഏപ്രില്‍ എട്ടിലെ കരട് പ്രകാരം കിലോമീറ്ററിന് ഏകദേശം 13 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്ന നിലയില്‍ തന്നെ ഇളവ് നല്‍കിയിട്ടുണ്ട്. വൈദ്യുത വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള മൂന്ന് സൂപ്പര്‍ ക്രെഡിറ്റുകള്‍ തന്നെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
2028-30 വരെയുള്ള മൂന്നു വര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ നേടുന്ന അധിക ക്രെഡിറ്റുകള്‍ 2031-32 വരെയുള്ള കാലത്തേക്ക് കൈമാറാന്‍ അനുവദിക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ ഒന്നിച്ച് ആവശ്യപ്പെട്ടു. ഇത് CAFE 3 മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്.
കൂടിക്കാഴ്ച്ചയില്‍ എഥനോള്‍ 25% കലര്‍ന്ന പെട്രോളിലേക്ക്(E25) മാറാന്‍ തയ്യാറെടുക്കണമെന്ന് ഊര്‍ജ്ജ മന്ത്രാലയം വാഹന നിര്‍മാതാക്കളോട് നിര്‍ദേശിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ E25 നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് വരുമെന്നും ഇതിനു മുന്‍പു തന്നെ വാഹന നിര്‍മാണ മേഖല സജ്ജമായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.






