കഴിഞ്ഞ വർഷങ്ങളിലായി വിപണിയിൽ പ്രാരംഭ ഓഹരി വില്പന (ഐപിഒ)യിലൂടെ കമ്പനികൾ കടന്നുവരുന്നത് വർധിക്കുകയാണ്. 2021-ൽ 65 ഐപിഒകളും 2022-ൽ 31 ഐപിഒകളുമാണ് നടന്നത്.
കൊട്ടിഘോഷിച്ച എൽഐസിയുടെ പ്രാരംഭ ഓഹരി വില്പനയുടെ കഥ നിക്ഷേപകർക്ക് അറിയാവുന്നതാണ്. ഇഷ്യൂ വിലയേക്കാൾ 40 ശതമാനത്തോളം ഇടിവിലാണ് എൽഐസി ഓഹരികൾ ട്രേഡ് ചെയ്യുന്നത്.
2022ൽ മോശം പ്രകടനം നടത്തിയ മറ്റൊരു ഐപിഒയാണ് ഡെൽഹിവെറി. പുതിയ വർഷത്തിലും ഐപിഒയ്ക്ക് പറ്റിയൊരു കളമല്ല വിപണിയിലെന്നാണ് ഐപിഒകളുടെ പ്രകടനം കാണുമ്പോൾ മനസിലാവുക. സമീപകാല ഐപിഒകളിൽ 11-ൽ 10 അരങ്ങേറ്റക്കാരും ഇഷ്യൂ വിലയിയേക്കാൾ കിഴിവില്‍ ട്രേഡ് ചെയ്യുന്നത്.
40 ശതമാനം വരെ ഇടിവ്
സമീപ കാല ഐപിഒകളില്‍ ഡിവ്ജി ടോര്‍ക്ട്രാന്‍സ്ഫര്‍ ഒഴികെ പത്ത് കമ്പനികളും ഐപിഒ വിലയേക്കാള്‍ 40 ശമാനം വരെ ഇടിവിലാണ് വ്യാപാരം നടക്കുന്നത്.
ഐനോക്‌സ് ഗ്രീന്‍ എനര്‍ജി, കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ്, ധര്‍മജ് ക്രോപ്പ് ഗാര്‍ഡ്, യൂണിപാര്‍ട്ട്‌സ് ഇന്ത്യ, സുല വൈന്‍യാര്‍ഡ്‌സ്, അബാന്‍സ് ഹോള്‍ഡിംഗ്‌സ്, ലാന്‍ഡ്മാര്‍ക്ക് കാർസ്, കെഫിന്‍ ടെക്‌നോളജീസ്, എലിന്‍ ഇലക്ട്രോണിക്‌സ്, റേഡിയന്റ് ക്യാഷ് മാനേജ്‌മെന്റ് സര്‍വീസസ് എന്നിവയാണ് പട്ടികയില്‍.
11 കമ്പനികളില്‍ 6 എണ്ണത്തിന്റെയും ഓഹരികള്‍ പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. നാല് ഓഹരികൾ ഡിസ്ക്കൗണ്ടിലും ലിസ്റ്റ് ചെയ്തു.
വൻ ഇടിവുകൾ
3.09 തവണ ഐപിഒ സബ്സ്‌ക്രൈബ് ചെയ്ത എലിന്‍ ഇലക്ട്രോണിക്സ് ഇഷ്യു വിലയായ 247 രൂപയേക്കാള്‍ 39% കിഴിവിലാണ് വ്യാപാരം നടക്കുന്നത്. നിലവില്‍ 130 രൂപയാണ് എലിൻ ഇലക്ട്രോണീക്സിന്റെ ഓഹരി വില. ഇനോക്‌സ് ഒഗ്രീന്‍ എനര്‍ജി ഓഹരികളുടെ ഇഷ്യൂ വില 65 രൂപയാണ്. 40 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്.
ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസിന്റെ ഐപിഒ 1.55 തവണ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഓഹരികള്‍ ഇഷ്യു വിലയേക്കാള്‍ 7ശതമാനം കിഴിവിലാണ് ലിസ്റ്റ് ചെയ്തത്.
ധര്‍മജ് ക്രോപ് ഗാര്‍ഡ് ഓഹരികള്‍ ഇഷ്യൂ വിലയേക്കാൾ 35 ശതമാനം ഇടിവില്‍ 144 രൂപയിലണ് ട്രേഡ് ചെയ്യുന്നത്. 237 രൂപയായിരുന്നു ഇഷ്യൂ വില. ധര്‍മജ് ക്രോപ്പ് ഗാര്‍ഡിന്റെ ഓഹരികള്‍ 12 ശതമാനം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തിരുന്നത്.
കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ്, യൂണിപാര്‍ട്ട്‌സ് ഇന്ത്യ, സുല വൈന്‍യാര്‍ഡ്‌സ്, അബാന്‍സ് ഹോള്‍ഡിംഗ്‌സ്, ലാന്‍ഡ്മാര്‍ക്ക് കാർസ്, കെഫിന്‍ ടെക്‌നോളജീസ്, റേഡിയന്റ് ക്യാഷ് മാനേജ്‌മെന്റ് സര്‍വീസസ് എന്നിവയുടെ ഓഹരികള്‍ അതത് ഐപിഒ വിലയേക്കാള്‍ 1% മുതല്‍ 25% വരെ കിഴിവിലാണ് വ്യാപാരം നടന്നത്.
ഇടിവിന് കാരണം
ഉയർന്ന വാല്യുവേഷനും വിപണിയിലെ പ്രതികൂല ഘടകങ്ങളും ഐപിഒകളെ ബാധിച്ചു എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഈ ഓഹരികള്‍ ഡിസ്‌കൗണ്ടില്‍ വ്യാപാരം ചെയ്യുന്നതു കൊണ്ട് മോശമാണെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് പ്രോഫിറ്റ് മാർച്ച് സെക്യൂരിറ്റീസ് റിസർച്ച് വിഭാഗം തലവൻ അവിനാഷ് ഗോരക്ഷകര്‍ പറയുന്നു.
ഇവയില്‍ ചില കമ്പനികള്‍ക്ക് ശക്തമായ ബിസിനസ് മോഡലുകളുണ്ട്. ബിസിനസ് നല്ലതാണെങ്കിലും ഉയർന്ന വാല്യുവേഷനാണ് ഓഹരികളെ ബാധിച്ചത്. ഇതോടൊപ്പം വിപണി കാലാവസ്ഥയും ഐപിഒകളെ ബാധിക്കും.
ഉദയ്ശിവകുമാർ ഇൻഫ്രാ ഐപിഒ
ഏറ്റവും പുതിയ ഐപിഒയായ ഉദയ്‌ശിവകുമാർ ഇൻഫ്രാ ലിമിറ്റഡിന്റെ ഓഹരി അലോട്ട്മെന്റ് ചൊവ്വാഴ്ച നടത്തും. തിങ്കളാഴ്ച ഗ്രേ മാർക്കറ്റിൽ ഓഹരിയൊന്നി 15 രൂപ പ്രീമിയം നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഉദയ്ശിവകുമാർ ഇൻഫ്രയുടെ ഇഷ്യൂ വില 35 രൂപയാണ്. നിലവിലെ ഗ്രേ മാർക്കറ്റ് പ്രീമിയം അനുസരിച്ച് പ്രതീക്ഷിക്കാവുന്ന ലിസ്റ്റിംഗ് വില 50 രൂപയാണ്. ഇഷ്യൂ വിലയേക്കാൾ കൂടുതൽ പണം നൽകാനുള്ള നിക്ഷേപകരുടെ സന്നദ്ധതയാണ് ഗ്രേ മാർക്കറ്റ് പ്രീമിയം.
സബ്സ്ക്രിപ്ഷൻ നടപടികൾ പൂർത്തിയാക്കി ഓഹരികൾ ഏപ്രിൽ മൂന്നിനാണ് വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ ലിസ്റ്റിംഗാണ് ഉദയ്ശിവകുമാർ ഇൻഫ്രയുടേത്.