
ന്യൂഡൽഹി: ആഗോളതലത്തില്‍ സാമ്പത്തികമോ ഭൗമരാഷ്ട്രീയമോ ആയ എന്ത് തടസ്സങ്ങള്‍ നേരിട്ടാലും അവയെല്ലാം അതിജീവിക്കാന്‍ ഇന്ത്യ ഇന്ന് പൂര്‍ണ്ണ സജ്ജമാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍.
ന്യൂഡല്‍ഹിയില്‍ നടന്ന 2026-ലെ സി.ഐ.ഐ വാര്‍ഷിക ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം പ്രതിദിനം പുതിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും, ഓരോ പ്രതികൂല സാഹചര്യത്തെയും വലിയ അവസരങ്ങളാക്കി മാറ്റാന്‍ രാജ്യത്തിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആഗോള വ്യാപാര മേഖലയില്‍ ഇന്ത്യ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 863 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് കയറ്റുമതിയാണ് രാജ്യം കൈവരിച്ചത്.
മാറിയ ആഗോള സാഹചര്യത്തില്‍ ആഭ്യന്തര വ്യവസായങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലൂടെ ആഗോള വിതരണ ശൃംഖലയില്‍ നിര്‍ണ്ണായക ശക്തിയായി മാറുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ഭദ്രതയുടെ കാര്യത്തില്‍ രാജ്യം അതീവ കരുത്താര്‍ജ്ജിച്ച നിലയിലാണെന്ന് ഐ.എം.എഫ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി മന്ത്രി വിശദീകരിച്ചു. നിലവില്‍ പതിനൊന്ന് മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യ കരുതല്‍ ശേഖരം ഇന്ത്യയ്ക്കുണ്ട്. ഇത് ആഗോള തലത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതല്‍ സുരക്ഷിതമാക്കുന്നു.
വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടങ്ങളില്‍ ഒരിക്കലും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ, കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ രീതിയെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ രീതിയെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഉച്ചകോടിയില്‍ സംസാരിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ വികസിപ്പിക്കുന്ന ശക്തമായ ക്രെഡിറ്റ് സംവിധാനം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
പഠനത്തോടൊപ്പം തന്നെ ഇന്റേണ്‍ഷിപ്പുകളും അപ്രന്റീസ്ഷിപ്പുകളും ക്രെഡിറ്റ് ചട്ടക്കൂടിന്റെ ഭാഗമാക്കുന്നതിലൂടെ തൊഴില്‍ സജ്ജരായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കും. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വിദ്യാഭ്യാസ സമ്പ്രദായമായി ഇന്ത്യയുടെ രീതികള്‍ മാറിക്കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു.






