
തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ് 18-ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അന്നുതന്നെ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. മന്ത്രിമാരെ ഉടൻ തീരുമാനിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കെ. മുരളീധരന്‍, സണ്ണി ജോസഫ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി. എന്‍.ശക്തന്‍ പ്രോട്ടേം സ്പീക്കര്‍ ആകും.
എ.ഐ.സി.സി.യുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും ചടങ്ങ് നടത്താനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്.
തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫാണ് വി.ഡി. സതീശന്റെ പേര് നിർദ്ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഈ പ്രമേയത്തെ പിന്താങ്ങി. വ്യക്തിപരമായ കാരണങ്ങളാൽ യോഗത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും തന്റെ പിന്തുണ അറിയിച്ചുകൊണ്ട് രമേശ് ചെന്നിത്തല കത്തയച്ചതായി പാർട്ടിവൃത്തങ്ങൾ അറിയിച്ചു.
യോഗത്തിന് ശേഷം വി.ഡി. സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പം ലോക്ഭനിലെത്തിയിരുന്നു. തനിക്ക് സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ആവശ്യമായ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും തെളിയിക്കുന്ന കത്തുകൾ അദ്ദേഹം ഗവർണർക്ക് കൈമാറി. സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ ക്ഷണിച്ചു.
സദ് ഭരണമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.






