
കൊച്ചിൻ ഷിപ്‍യാർഡിന്റെ ഓഹരി വിറ്റഴിക്കാൻ വീണ്ടും കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിഹിതം വിറ്റ് നികുതി ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നീക്കമെന്ന് റിപ്പോർട്ടുകൾ വന്നു. നിലവിലെ ഓഹരി വിലയിൽ നിന്ന് 6-8 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) വഴിയായിരിക്കും വിൽപന. വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റതിലൂടെ നടപ്പുസാമ്പത്തിക വർഷം മാത്രം (2026-27) 16,000 കോടി രൂപയാണ് കേന്ദ്രസർക്കാർ നേടിയത്.
സിഎൻബിസി-ടിവി18 ആണ് ഓഹരി വില്പന സംബന്ധിച്ച വാർത്ത ആദ്യം പുറത്തുവിട്ടത്. മണികൺട്രോൾ, ഇക്കണോമിക് ടൈംസ് എന്നിവയും പിന്നാലെ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തു. എന്നാൽ എൻഡിടിവി-പ്രോഫിറ്റ് ഉൾപ്പെടെ, സർക്കാർ വൃത്തങ്ങൾ ഈ കാര്യം നിഷേധിച്ചതായാണ് പിന്നീട് വാർത്ത നൽകിയത്.
2017ൽ പ്രാരംഭ ഓഹരി വിൽപന നടത്തുമ്പോൾ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ മുഴുവൻ ഓഹരികളും കേന്ദ്രസർക്കാരിന്റെ പക്കലായിരുന്നു. ഐപിഒയ്ക്ക് ശേഷം ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് താഴെയെത്തി. നിലവിലെ കണക്കുപ്രകാരം 67.91% ഓഹരി പങ്കാളിത്തമാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ കേന്ദ്രത്തിനുള്ളത്. ഇതിൽ 6-8 ശതമാനം വരെ ഓഹരിയായിരിക്കും വിൽക്കുക.
ഓഹരിയുടെ വില എത്രയാണെന്ന് നിശ്ചയിച്ചിട്ടില്ല. അടുത്ത 3-6 മാസങ്ങൾക്കുള്ളിലായിരിക്കും വിൽപനയെന്നാണ് റിപ്പോർട്ടുകൾ. കപ്പൽശാലയുടെ 3 ശതമാനം ഓഹരികൾ എൽഐസിയുടെ പക്കലാണുള്ളത്. രണ്ട് ശതമാനം ഓഹരി മ്യൂച്വൽ ഫണ്ടുകൾക്കും സ്വന്തമാണ്. 20 ശതമാനം ഓഹരികൾ 9.62 ലക്ഷം വരുന്ന ചില്ലറ നിക്ഷേപകരുടെ പക്കലാണ്.






