
റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതിയിലെ റെക്കോർഡ് വർധനവിനെ തുടർന്ന് ജൂണിൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി സാധാരണ നിലയിലായി. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിനെത്തുടർന്ന് അംഗോള, ബ്രസീൽ, ഇറാൻ, വെനിസ്വേല എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി ശക്തമാക്കിയതോടെ ലോജിസ്റ്റിക് തടസ്സങ്ങളുടെ ആഘാതം ലഘൂകരിക്കാൻ രാജ്യത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അസാധ്യമായതോടെ ലോജിസ്റ്റിക്സ് ചിലവുകൾ ക്രമാതീതമായി വർധിച്ചു. യുഎസ്-ഇറാൻ സമാധാനകരാർ ഒപ്പുവയ്ക്കുന്നതോടെ വ്യാപാരമാർഗം തുറക്കുമെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷ.
ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും (53.5%) റഷ്യയിൽ നിന്നാണ്. പ്രതിദിനം 26 ലക്ഷം ബാരൽ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങിക്കൂട്ടുന്നത്. പശ്‌ചിമേഷ്യയിൽ ഉണ്ടായ സൈനിക സംഘർഷങ്ങളും, ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്തു പാതയായ ‘സ്ട്രെയിറ്റ് ഓഫ് ഹോർമുസ്’-ലുണ്ടായ തടസ്സങ്ങളുമാണ് റഷ്യൻ ഇറക്കുമതിയിൽ ഗണ്യമായ വര്ധനവിലേക്ക് നയിച്ചത്. ഇറാഖ് പോലെയുള്ള പരമ്പരാഗത പങ്കാളികളിൽ നിന്നുള്ള വിതരണം കുറഞ്ഞപ്പോൾ, വിപണി വിലയേക്കാൾ ബാരലിന് 4 മുതൽ 5 ഡോളർ വരെ കുറവിൽ ലഭിച്ച റഷ്യൻ എണ്ണ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ തുണയായി. ഗുജറാത്തിലെ ജാംനഗർ, വാഡിനാർ റിഫൈനറികളും ഒഡീഷയിലെ പാരദ്വീപ് റിഫൈനറിയും വലിയ തോതിലാണ് റഷ്യൻ എണ്ണ സംഭരിച്ചത്.
അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സമാധാനക്കരാർ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ പോസിറ്റീവ് മാറ്റങ്ങൾക്ക് കാരണമായേക്കും.’സ്ട്രെയിറ്റ്റ്റ് ഓഫ് ഹോർമുസ്’ വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെടുകയാണ്. പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടന്ന എണ്ണക്കപ്പലുകൾക്ക് ഇത് സുരക്ഷിത പാതയൊരുക്കും. യുദ്ധഭീതി ഒഴിഞ്ഞതോടെ എണ്ണക്കപ്പലുകളുടെ ഇൻഷുറൻസ് പ്രീമിയവും ചരക്കുകൂലിയും ഗണ്യമായി കുറയും. ഇത് ഇന്ത്യയിലേക്കുള്ള എണ്ണക്കടത്ത് ചെലവ് വളരെയധികം കുറയ്ക്കും. ഗൾഫ് രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ സാമീപ്യം കാരണം, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ രാജ്യത്തേക്ക് എണ്ണ എത്തിക്കാനും സാധിക്കും. സമാധാനക്കരാറിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 118 ഡോളറിൽ നിന്ന് 83 ഡോളറിലേക്ക് കുത്തനെ ഇടിഞ്ഞതും ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യം ശക്തിപ്പെടുത്താനും സഹായകമാവും.






