
കൊച്ചി : ഡിപി വേള്‍ഡ് കൊച്ചി ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്‌മെന്റ് ടെര്‍മിനല്‍ (ഐസിടിടി) 2026 മെയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ചരക്ക് നീക്കം രേഖപ്പെടുത്തി. ഇക്കാലയളവില്‍ ടെര്‍മിനല്‍ 77,637 ട്വന്റി-ഫൂട്ട് ഇക്വിവലന്റ് യൂണിറ്റുകള്‍ (ടിഇയു) കൈകാര്യം ചെയ്താണ് പ്രതിമാസ ചരക്ക് നീക്കത്തില്‍ ഈ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായി നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ടെര്‍മിനലിലെ മൊത്തം ചരക്ക് അളവ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4 ശതമാനം വര്‍ധിച്ചു.
ഉത്ഭവ-ലക്ഷ്യസ്ഥാന ചരക്ക് നീക്കത്തിന്റെ അളവ് പൊതുവേ സ്ഥിരത നിലനിര്‍ത്തി. മറ്റ് തുറമുഖങ്ങളില്‍ നിന്ന് വഴിതിരിച്ചുവിട്ട ചരക്കുകള്‍ ഉള്‍പ്പെടെ ട്രാന്‍ഷിപ്മെന്റിലെ വര്‍ധനവാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാനമായും കരുത്ത് പകര്‍ന്നത്. ഇതോടെ മെയ് മാസത്തില്‍ 28,000 ടിഇയു എന്ന റെക്കോര്‍ഡ് ട്രാന്‍ഷിപ്മെന്റും, 77,637 ടിഇയു എന്ന റെക്കോര്‍ഡ് പ്രതിമാസ ചരക്ക് കൈകാര്യം ചെയ്യലും ടെര്‍മിനല്‍ സ്വന്തമാക്കി.
ലോകോത്തര ഉല്‍പ്പാദനക്ഷമതാ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ ടെർമിനലിന് സാധിക്കുന്നതായും ഇതിലൂടെരാജ്യാന്തര വ്യാപാരത്തിനുള്ള വിശ്വസനീയവും മുന്‍ഗണനാപൂര്‍ണവുമായ കവാടമെന്ന നിലയില്‍ കൊച്ചിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുകയുമാണെന്ന് ഡിപി വേള്‍ഡ് കൊച്ചി പോര്‍ട്സ് ആന്‍ഡ് ടെര്‍മിനല്‍സ് സിഇഒ ദിപിന്‍ കയ്യാത്ത് പറഞ്ഞു.
മെയ് മാസത്തില്‍ കൊച്ചിയിൽ അധികമായി എത്തിയ 17 കപ്പല്‍ സര്‍വീസുകള്‍ വിജയകരമായി കൈകാര്യം ചെയ്തു. വര്‍ധിച്ച ചരക്ക് അളവുകള്‍ കാര്യക്ഷമമായി നിയന്ത്രിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ടെര്‍മിനലിന് സാധിച്ചു. ഉയര്‍ന്ന ആവശ്യകതകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള ടെര്‍മിനലിന്റെ ശേഷിയും ശക്തമായ പ്രവര്‍ത്തന മികവുമാണ് ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടത്.
വര്‍ദ്ധിച്ചുവരുന്ന വ്യാപാര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടിസ്ഥാനസൗകര്യങ്ങളും പ്രവര്‍ത്തനശേഷിയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ടെർമിനലിന്റെ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് കൊച്ചി കൂടുതൽ നിക്ഷേപം നടത്തുന്നുണ്ട്.






