
മുംബൈ∙ ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും ട്രസ്റ്റിയായിരുന്ന മെഹ്‌ലി മിസ്ത്രിയും തമ്മിലുള്ള അധികാര വടംവലിക്കിടെ ഇന്നലെ ചേരാനിരുന്ന നിർണായക ബോർഡ് യോഗം അവസാന നിമിഷം മാറ്റി. മേയ് 16ലേക്കാണ് മാറ്റിയത്. ടാറ്റ സൺസിന്റെ ഭൂരിപക്ഷം ഓഹരികളുടെയും നിയന്ത്രണമുള്ള സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്സ്, സർ രത്തൻ ടാറ്റ ട്രസ്റ്റ്സ് എന്നിവയുടെ യോഗമാണ് മാറ്റിയത്.
ടാറ്റയുടെ ബിസിനസുകൾക്കു നേതൃത്വം നൽകുന്ന ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യൽ, ഡയറക്ടർ ബോർഡിലെ നിയമനം, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ പുനർനിയമനം എന്നിവയാണ് യോഗം ചർച്ച ചെയ്യാനിരുന്നത്. ഇക്കാര്യങ്ങളിലാണ് ഭിന്നതയും. ഇത് രണ്ടാം തവണയാണ് യോഗം മാറ്റിവയ്ക്കുന്നത്.
ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നു ട്രസ്റ്റിമാരായ വേണു ശ്രീനിവാസൻ, വിജയ് സിങ് എന്നിവർ വാദിക്കുമ്പോൾ ചെയർമാൻ നോയൽ ടാറ്റ ശക്തമായി എതിർക്കുന്നു. ടാറ്റ സൺസിനെ ‘സ്വകാര്യ’ കമ്പനിയായി നിലനിർത്തണമെന്നാണ് നോയൽ ടാറ്റയുടെ വാദം. ഇതിന് ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
റിസർവ് ബാങ്കിന്റെ നിയമം അനുസരിച്ച് അപ്പർ ലെയർ എൻബിഎഫ്സി ഗണത്തിൽപ്പെടുന്ന കമ്പനിയാണ് ടാറ്റ സൺസ്. ഇത്തരം കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ ചട്ടം.
ചട്ടപ്രകാരം ടാറ്റ സൺസിന്റെ ലിസ്റ്റിങ് ഒഴിവാക്കാനാവില്ലെന്ന് അടുത്തിടെ വേണു ശ്രീനിവാസൻ പറഞ്ഞിരുന്നു. വ്യോമയാനം, സെമികണ്ടക്ടർ, പ്രതിരോധ മേഖലകളിൽ കൂടുതൽ വികസനം ലക്ഷ്യമിടുന്ന ടാറ്റ സൺസിന് വലിയ നിക്ഷേപങ്ങൾ ആവശ്യമാണെന്നും ഇതിന് ലിസ്റ്റിങ് സഹായിക്കുമെന്നും വിജയ് സിങും പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ അടുത്ത യോഗത്തിൽ ചർച്ചയാകും.
എന്നാൽ ഇതിനിടയിൽ മൂന്നിലൊന്ന് ടാറ്റ കമ്പനികളുടെ ഓഹരി വിലയും ഇടിവിലാണ്. 18 ടാറ്റ കമ്പനികളാണ് വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ടിസിഎസ്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ്, ടൈറ്റൻ, ഇന്ത്യൻ ഹോട്ടൽസ്, വോൾടാസ്, ട്രെന്റ്, ടാറ്റ ഇൻവെസ്റ്റ്മെന്റ്, ടാറ്റ ക്യാപിറ്റൽ തുടങ്ങിയ കമ്പനികളാണ് നഷ്ടത്തിലായത്.
അതേസമയം, ടാറ്റ മോട്ടോർസ് ലിമിറ്റഡ്, ടാറ്റ ടെക്നോളജീസ്, ടാറ്റ എൽക്സി, നെൽകോ , ടാറ്റ കമ്യൂണിക്കേഷൻ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് തുടങ്ങിയവ നേട്ടത്തിലുമായിരുന്നു.






