
ആഗോള ഇ-കോമേഴ്‌സ് ഭീമന്മാരായ ആമസോൺ, 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 48 ബില്യൺ ഡോളർ (ഏകദേശം 4 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി പുതുക്കിയാണ് ഇപ്പോൾ 48 ബില്യൺ ഡോളറായി ഉയർത്തിയിരിക്കുന്നത്.ഈ നിക്ഷേപത്തിലെ അധിക തുകയായ 13 ബില്യൺ ഡോളറും പ്രധാനമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ) എന്നീ സാങ്കേതിക മേഖലകളുടെ വികസനത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. കൂടാതെ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനും, രാജ്യത്തുടനീളം 20-ലധികം പുതിയ ഫുൾഫിൽമെന്റ് സെന്ററുകളും 100-ലധികം ഡെലിവറി സ്റ്റേഷനുകളും സ്ഥാപിക്കാനും ആമസോണിന് പദ്ധതിയുണ്ട്. 2030-ഓടെ ഇന്ത്യയിൽ ആകെ 38 ലക്ഷം പേർക്ക് (നേരിട്ടും അല്ലാതെയും) തൊഴിൽ ഉറപ്പാക്കുക, ചെറുകിട സംരംഭങ്ങൾക്ക് ഐഐ സാങ്കേതികവിദ്യയുടെ സഹായം എത്തിക്കുക, ഇന്ത്യയിൽ നിന്നുള്ള സംയുക്ത ഇ-കോമേഴ്‌സ് കയറ്റുമതി 80 ബില്യൺ ഡോളറിലേക്ക് ഉയർത്തുക എന്നിവയും ആമസോണിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.






