
ന്യൂഡൽഹി: കേന്ദ്രസർക്കാർ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിതരണ നിയന്ത്രണം ഒഴിവാക്കി. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. വിലവർധനയ്ക്കൊപ്പം സിലിണ്ടർ നിയന്ത്രണവും വന്നത് ഹോട്ടൽ മേഖലയെ രാജ്യവ്യാപകമായി ഉലച്ചിരുന്നു. യുദ്ധത്തിന് മുൻപുള്ള തലത്തിലേക്ക് വാണിജ്യ എൽപിജി സിലിണ്ടർ വിതരണം പുനഃസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയെ തുടർന്നുണ്ടായ ഇന്ധന ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിലെ പ്രഥമ പരിഗണന രാജ്യത്തെ കുടുംബങ്ങൾക്കായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിതരണം തടസ്സമില്ലാതെ നിലനിർത്താൻ ലക്ഷ്യമിട്ടായിരുന്നു വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.






