
എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ നിലവിലെ വളർച്ച താങ്ങാൻ കഴിയുന്നതിലും അപ്പുറത്താണെന്ന് സിഇഓ ഡാരിയോ അമോദെയി. 2026 ലെ ആദ്യ പാദത്തിൽ ക്ലോഡിന്റെ വരുമാനത്തിലും ഉപയോഗത്തിലും 80 ഇരട്ടി വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന കോഡ് വിത്ത് ക്ലോഡ് ഡെവലപ്പർ കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.
നിലവിലെ വളർച്ചാ നിരക്ക് കമ്പനിയുടെ കമ്പ്യൂട്ടിങ് ശേഷിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ 10 ഇരട്ടി വളർച്ച നേടുന്നതായിരുന്നു തനിക്ക് സന്തോഷം നൽകുന്നതെന്ന് അമോദെയി തമാശയായി പറഞ്ഞു. കുതിപ്പ് ആന്ത്രോപിക്കിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ആന്ത്രോപിക്കിന് കുറഞ്ഞത് 800 ബില്യൺ (80,000 കോടി) ഡോളറിന്റെയെങ്കിലും നിക്ഷേപ ഓഫറുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
പെന്റഗണുമായി ഇടയുകയും ട്രംപ് ഭരണകൂടം കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തതിന്റെ പേരിൽ നേരത്തെ വാർത്തകളിൽ നിറഞ്ഞുനിന്ന എഐ കമ്പനിയാണ് ആന്ത്രോപിക്. കമ്പനിയുടെ എൈ മോഡലുകൾ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ യു.എസ് സൈന്യത്തെ അനുവദിക്കണമെന്ന ആവശ്യം സിഇഓ ഡാരിയോ അമോദെയി നിരസിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
യു.എസ് പൗരന്മാർക്ക് മേലുള്ള നിരീക്ഷണം, സ്വയംഭരണാധികാരമുള്ള ആയുധങ്ങളുടെ വിന്യാസം എന്നിവയ്ക്ക് തങ്ങളുടെ എൈ മോഡലുകൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുദ്ധകാര്യ വകുപ്പുമായി നടത്തിയ ചർച്ചയിൽ അമോദെയി നിലപാടെടുത്തു.
തുടർന്നാണ് കമ്പനിക്ക് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തുകയും ‘സപ്ലൈ ചെയിൻ റിസ്‌ക്’ എന്ന് മുദ്രകുത്തുകയും ചെയ്തത്. തൊട്ടുപിന്നാലെ ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂൾ ഉപയോഗിച്ചെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. കമ്പനിയെ ഒറ്റയടിക്ക് ഒഴിവാക്കാനാകില്ലെന്നും ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നുമാണ് അന്ന് യു.എസ് ഭരണകൂടം വാർത്തകളോട് പ്രതികരിച്ചത്.
ക്ലോഡ് എഐ ടൂളുകളാണ് ആന്ത്രോപിക്കിന്റെ മുന്നേറ്റത്തിന് പിന്നിൽ. കോഡിങ്, സൈബർ സുരക്ഷ, ഓട്ടോമേഷൻ എന്നിവയെ പിൻതുണയ്ക്കുന്ന ടൂളാണിത്. കമ്പനി അടുത്തിടെ 30 ബില്യൺ (3000 കോടി) ഡോളർ വാർഷിക വരുമാനം നേടിയതായി പ്രഖ്യാപിച്ചിരുന്നു. 19 ബില്യൺ (1900 കോടി) ഡോളറിൽ നിന്നാണ് വരുമാനം കുതിച്ചുയർന്നത്. എഐ കമ്പനിയിൽ വൻ തുക നിക്ഷേപിക്കാൻ തയ്യാറായി നിക്ഷേപകർ വൻതോതിൽ രംഗത്തെത്തുകയാണ്.
കമ്പനിയുടെ ക്ലോഡ് കോഡ് ഡെവലപ്പർമാർക്കിടയിൽ തരംഗമാകുകയാണ്. നിർമിത ബുദ്ധിയുടെ സ്വീകാര്യത സമ്പദ് വ്യവസ്ഥയിലാകെ എങ്ങനെ വ്യാപിക്കുമെന്നതിന്റെ ഒരു സൂചന മാത്രമാണ് കമ്പനിയുടെ അതിവേഗ വളർച്ചയെന്ന് അമോദെയി പറയുന്നു.
ഓപ്പൺഎഐയിലെ മുൻ ഗവേഷകർ സ്ഥാപിച്ച ആന്തോപിക്, തുടക്കത്തിൽ ചാറ്റ്ജിപിടിയെക്കാൾ പിന്നിലായിരുന്നു. പക്ഷേ 2025 അവസാനം ക്ലോഡ് കോഡിന് പ്രചാരം ലഭിച്ചതോടെ മുന്നേറി. ഡെവലപ്പർമാരെയും എന്റർപ്രൈസ് കസ്റ്റമർമാരെയും ആകർഷിക്കാൻ എതിരാളികളുമായി ശക്തമായ മത്സരത്തിലാണ് കമ്പനി ഇപ്പോൾ. അതിനിടെ സ്‌പേസ്എക്‌സുമായി സഹകരിച്ച് ആന്തോപിക് എഐ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വിപുലീകരിക്കുന്നുണ്ട്.
എഐയുടെ അപകട സാധ്യതകളെക്കുറിച്ച് തുറന്നുപറയുന്നതിന്റെ പേരിലും ആന്ത്രോപിക് സിഇഓ അമോദെയി ശ്രദ്ധനേടുന്നുണ്ട്. കമ്പനി അടുത്തിടെ വികസിപ്പിച്ച ക്ലോഡ് മിത്തോസ് എഐ ടൂൾ അപകടസാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ അസാമാന്യ മികവ് പ്രകടിപ്പിക്കുന്ന മി്‌തോസ് ആരെങ്കിലും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണ് ആശങ്ക ഉയർത്തുന്നത്.
മിത്തോസിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ ഇന്ത്യ, യു.എസ്, യു.കെ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പ്രമുഖ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് ആന്ത്രോപിക്കിനെ വിലക്കിയ ട്രംപ് ഭരണകൂടത്തിന് ബാങ്കുകളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനിയെതന്നെ ആശ്രയിക്കേണ്ടിവന്നു.
ക്ലോഡ് മിത്തോസ് ഉപയോഗിച്ച് സുരക്ഷാ വീഴ്ചകൾ കണ്ടെത്തണമാണ് അമേരിക്കയിലെ ബാങ്കുകളോട് ഭരണകൂടം നിർദേശിച്ചിട്ടുള്ളത്.






