
ന്യൂഡല്‍ഹി: ‘ കറന്‍സി മോണിറ്റി ലിസ്റ്റി’ ല്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരിക്കയാണ് അമേരിക്ക. ഇന്ത്യയ്ക്ക് പുറമെ ഇറ്റലി, മെക്‌സിക്കോ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളെയും നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നടപടി രാജ്യത്തെ സംബന്ധിച്ച് ഗുണകരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്കന്‍ ട്രഷറി വകുപ്പ് എല്ലാ വര്‍ഷവും അതിന്റെ അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് സമര്‍പ്പിക്കുന്നു. വ്യാപാര പങ്കാളികളുടെ കഴിഞ്ഞ നാല് പാദങ്ങളിലെ നയങ്ങള്‍ അവലോകനം ചെയ്യുന്ന റിപ്പോര്‍ട്ടാണിത്. കറന്‍സി മൂല്യം കുറച്ചോ കൂട്ടിയോ അനധികൃതമായി വ്യാപാരനേട്ടം കൊയ്യാന്‍ സാധ്യതയുള്ള രാജ്യങ്ങളെ നിരീക്ഷിക്കുന്നത് റിപ്പോര്‍ട്ടിന്റെ ഭാഗമാണ്.
രണ്ട് വര്‍ഷമാണ് ഒരു രാജ്യം ഇത്തരത്തില്‍ നിരീക്ഷിക്കപ്പെടുക. യു.എസുമായുള്ള ഉഭയകക്ഷി വ്യാപാര മിച്ചം 12 മാസത്തിനുള്ളില്‍ കുറഞ്ഞത് 20 ബില്യണ്‍ ഡോളറായ, ,ജിഡിപിയുടെ കുറഞ്ഞത് 2 ശതമാനം മൊത്തം വിദേശ കറന്‍സിയുടെ അറ്റ വാങ്ങലുകള്‍ക്കായി ചെലവഴിക്കുന്ന, ജിഡിപിയുടെ കുറഞ്ഞത് 2 ശതമാനത്തിന് തുല്യമായ മെറ്റീരിയല്‍ കറന്റ് അക്കൗണ്ട് മിച്ചമുള്ള രാജ്യങ്ങളെയാണ് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തുക.
ലിസ്റ്റില്‍ നിന്ന് പുറത്തായ നടപടി ഗുണം ചെയ്യുന്നതെങ്ങിനെ?
ഒരു രാജ്യം യുഎസ് കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുമ്പോള്‍, അവര്‍ ‘ ഒരു ‘കറന്‍സി മാനിപ്പുലേറ്റര്‍’ ആയി കണക്കാക്കപ്പെടുന്നു.ഇതിനര്‍ത്ഥം ഇന്ത്യ ഇപ്പോള്‍ ഒരു കറന്‍സി മാനിപ്പുലേറ്റര്‍ അല്ല എന്നാണ്. ഇറക്കുമതി, കയറ്റുമതി നേട്ടത്തിനായി അന്യായ കറന്‍സി സമ്പ്രദായങ്ങളില്‍ ഏര്‍പ്പെടുന്ന രാഷ്ട്രങ്ങളാണ് കറന്‍സി മാനിപുലേറ്ററുകള്‍.
പട്ടികയില്‍ നിന്ന് പുറത്തുവരാനായതോടെ വിനിമയ നിരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് ഫലപ്രദ നടപടികള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യ്ക്കാകും. വിപണിയുടെ കാഴ്ചപ്പാടില്‍ ഒരു വലിയ വിജയമാണിത്. തകരുന്ന രൂപയെ പിടിച്ചുനിര്‍ത്താനും ഇതിലൂടെ സാധിക്കും.