
2030-ഓടെ 1 ലക്ഷം കോടി രൂപ വരുമാനവും 10,000 കോടി രൂപ ലാഭവും ലക്ഷ്യമിട്ട് ടാറ്റാ പവർ. ഇതിന്റെ ഭാഗമായി പുതിയ 10 ജിഗാവാട്ട് പദ്ധതി ആരംഭിച്ച് കമ്പനി തങ്ങളുടെ സൗരോർജ്ജ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കും. സ്മോൾ മോഡുലാർ റിയാക്ടറുകൾ ഉപയോഗിച്ച് ആണവോർജ്ജ മേഖലയിലേക്ക് പ്രവേശിക്കാനും ടാറ്റാ പവർ തയ്യാറെടുക്കുന്നു. സ്വകാര്യവൽക്കരണം നിർദ്ദേശിക്കുന്ന സംസ്ഥാനങ്ങളിലേക്ക് തങ്ങളുടെ വിതരണ ശൃംഖല വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. നിലവിൽ 13.1 മില്യണിലധികം വിതരണ ഉപഭോക്താക്കൾക്ക് ഈ ഊർജ്ജ ശൃംഖല സേവനം നൽകുന്നു.
2026 സാമ്പത്തികവർഷത്തിൽ ടാറ്റ പവറിന്റെ ഏകീകൃത വരുമാനം 63681 കോടി രൂപയായപ്പോൾ, അറ്റലാഭം 5,212 കോടി രൂപയായി. വരാനിരിക്കുന്ന മാസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്ന ഒഡീഷയിലെ പുതിയ 10 GW പദ്ധതിയിലൂടെ കമ്പനിയുടെ സൗര ഉപകരണ നിർമാണ ശേഷി വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. നിലവിൽ, തമിഴ്നാട്ടിലെ തിരുനെൽവേലിയിലുള്ള പ്ലാന്റിൽ കമ്പനിക്ക് 4.3 GW സൗര സെല്ലുകളും മോഡ്യൂളുകളും നിർമിക്കാനുള്ള ശേഷിയുണ്ട്. ബെംഗളൂരു പ്ലാന്റ് കൂടി ചേർന്നാൽ ആകെ ശേഷി 4.9 GW ആകും.






