കൊച്ചി: ഡയഗ്നോസ്റ്റിക്സ് രംഗത്തെ ആഗോള മുൻ നിരക്കാരായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് തദ്ദേശീയമായി വികസിപ്പിച്ച മിസ്പ i3 പ്രോട്ടീൻ അനലൈസറിന് ടെക്നോളജി പേറ്റന്റ് ലഭിച്ചു.
കമ്പനി ആസ്ഥാനമായ പട്ടിമറ്റത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അഗാപ്പെക്ക് ലഭിച്ച ‘ജേർണി ഓഫ് ഇന്നൊവേഷൻ’ പേറ്റന്റ് സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു.
ബെന്നി ബഹനാൻ എംപി, പി. വി. ശ്രീനിജൻ എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർക്കൊപ്പം അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ചെയർമാൻ ജോസഫ് ജോൺ, മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പൂർണ്ണമായും യന്ത്രവത്കൃതവും ക്യാട്രിഡ്ജ് അടിസ്ഥാനത്തിൽ ഉള്ളതുമായ മിസ്പ i3 പ്രോട്ടീൻ അനലൈസർ ഉപയോഗിച്ച് രക്തത്തിലെ 25 വ്യത്യസ്ത പ്രോട്ടീൻ പരാമീറ്ററുകൾ അളക്കാൻ കഴിയും.
പ്രമേഹം, ഹൃദ്രോഗ സാധ്യത, വൃക്ക രോഗങ്ങൾ തുടങ്ങി വ്യത്യസ്ത രോഗ സാധ്യതകളെ നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും മിസ്പ i3 ഉപയോഗിച്ചുള്ള പരിശോധനകളിലൂടെ സാധിക്കുമെന്ന് അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു.
കാക്കനാട് കിൻഫ്രയിലെ ഭാവി വിപുലീകരണ പദ്ധതികളെക്കുറിച്ചും പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും കമ്പനി അധികൃതർ വിശദീകരിച്ചു.
ഇൻ-വിട്രോ ഡയഗ്നോസ്റ്റിക്സ് രംഗത്തെ ആഗോള മുൻനിരക്കാരായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് വിവിധ തരം ലാബ് അനലൈസറുകൾ, ഹെമറ്റോളജി, ക്ലിനിക്കൽ കെമിസ്ട്രി, സെറോളജി, പ്രോട്ടീൻ അപഗ്രഥനം എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമാണ്.
ലോകത്ത് 60ലധികം രാജ്യങ്ങളിലേക്ക് അഗാപ്പെയുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.