
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ നിശ്ചലമായ ഖത്തറിൽനിന്നുള്ള ഇന്ത്യൻ വിമാന കമ്പനികളുടെ സർവീസുകൾ വെള്ളിയാഴ്ച പുനരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിൽനിന്നു കോഴിക്കോട്ടേക്കുള്ള വിമാനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20-ന് ഷെഡ്യൂൾ ചെയ്തതായി അറിയിപ്പ് വന്നതോടെ ആശ്വാസതീരമണയാൻ കാത്തിരിക്കുന്നത് നൂറുകണക്കിന് മലയാളികളാണ്. എയർ ഇന്ത്യ എക്സ്പ്രസിന് പിന്നാലെ ഇൻഡിഗോയും ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസുകൾ തുടങ്ങുന്നുണ്ട്. സർവീസ് പുനരാരംഭിക്കുന്നതോടെ 10000 – 12000 രൂപ നിരക്കിൽ നേരത്തേ എടുത്ത ടിക്കറ്റുകളിൽ പ്രവാസികൾക്ക് നാടണയാനാകും.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 28-നാണ് ഖത്തറിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത്. അതിനു ശേഷം ഖത്തർ എയർവേയ്‌സ് ചില സർവീസുകൾ നടത്തിയെങ്കിലും അതിലൊക്കെ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു നിരക്ക്.
അങ്ങനെ രണ്ടുമാസത്തോളം സ്തംഭനാവസ്ഥയിലായ മേഖലയിൽ കഴിഞ്ഞയാഴ്ചയാണ് വിദേശ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഏപ്രിൽ 21-ന് ഫ്‌ലൈ ദുബായ് സർവീസ് ആണ് ആദ്യം പുനരാരംഭിച്ചത്.
ഇതിന്റെ പിറ്റേന്ന് എയർ അറേബ്യയും അതിന് പിന്നാലെ ഒമാൻ എയർ, റോയൽ ജോർദാനിയൻ, ടാർകോ ഏവിയേഷൻ, സിറിയൻ എയർ തുടങ്ങിയ വിമാനക്കമ്പനികളും സർവീസുകൾ പുനരാരംഭിച്ചിരുന്നു.
ഫെബ്രുവരിയിലും മാർച്ചിലുമായി എടുത്ത ടിക്കറ്റുകളിൽ കേരളത്തിലെത്താനാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന പ്രവാസികൾക്ക് മുന്നിൽ പല തവണയാണ് എയർ ഇന്ത്യ അത് റീ ഷെഡ്യൂൾ ചെയ്തത്. ഓരോ തവണയും ഒരാഴ്ച വീതം നീട്ടി പ്രഖ്യാപിച്ച സർവീസുകളിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികളുടെ കാത്തിരിപ്പ് തുടരുകയായിരുന്നു.
ഓരോ തവണ ഷെഡ്യൂൾ റദ്ദ് ചെയ്യുമ്പോൾ നിരാശയിലായിരുന്ന പ്രവാസികൾക്ക് പക്ഷേ, ഇത്തവണ സർവീസ് മുടങ്ങില്ലെന്ന സൂചനയാണ് വിമാന കമ്പനികളുടെ ഭാഗത്തു നിന്നുള്ള വെബ് ചെക്ക് ഇന്നിലൂടെ ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയിലേക്കുള്ള സർവീസിന് കഴിഞ്ഞ ദിവസം മുതൽ വെബ് ചെക്ക് ഇൻ തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിമാന കമ്പനികൾ വെബ് ചെക്ക് ഇൻ അനുവദിച്ചിരിക്കുന്നത്.
ഇതിനിടയിൽ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്തിരുന്ന ചില യാത്രക്കാർക്ക് ഇപ്പോൾ റീ ഷെഡ്യൂളിൽ കോഴിക്കോട്ടേക്കാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്.
വെബ് ചെക്ക് ഇൻ ചെയ്യാൻ കഴിഞ്ഞതോടെ നാട്ടിലെത്താനുള്ള ദിവസങ്ങളായുള്ള കാത്തിരിപ്പ് തീരുമെന്ന പ്രതീക്ഷയിലാണ് ദോഹയിലുള്ള നിഷാർ മുഹമ്മദ് ചങ്ങരംകുളം.പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മാർച്ച് 9-നാണ് അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ ദോഹയിൽനിന്ന് കൊച്ചിയിലേക്ക് ടിക്കറ്റെടുത്തത്.
അതിനു ശേഷം അഞ്ച് തവണ ഇത് ഓട്ടോമാറ്റിക് ആയി റീ ഷെഡ്യൂളായി. ഇപ്പോൾ ആറാം തവണയാണ് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. ഇതിനിടയിൽ നാട്ടിലേക്ക് പോകാൻ ഖത്തർ എയർവേയ്‌സ് ടിക്കറ്റ് നോക്കിയെങ്കിലും ഒരു ലക്ഷത്തോളമായിരുന്നു നിരക്കെന്നും നിഷാർ പറഞ്ഞു.






