
ന്യൂഡൽഹി: പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പുകേസ് പ്രതി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്ത് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല് കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വജ്രങ്ങള്, സ്വര്ണാഭരണങ്ങള്, ബാങ്ക് നിക്ഷേപങ്ങള് എന്നിവയടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.
കണ്ടുകെട്ടിയുള്ള സ്വത്തുക്കളെല്ലാം ഹോങ്കോങ്ങിലാണെന്നും ഇ.ഡി പ്രസ്താവനയില് ചൂണ്ടിക്കാട്ടി. സ്വര്ണ-വജ്രാഭരണങ്ങളില് ചിലത് ഹോങ്കോങ്ങിലെ സ്വകാര്യ ലോക്കറുകളില് സൂക്ഷിച്ച നിലയിലായിരുന്നു. നിക്ഷേപങ്ങളും ഇവിടെയുള്ള ബാങ്കുകളിലാണ്. ഇവ കള്ളപ്പണം വെളുപ്പിക്കല് നിയമപ്രകാരം കണ്ടുകെട്ടുകയായിരുന്നെന്ന് ഇ.ഡി പറഞ്ഞു.
പിഎന്ബി തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില് യു.കെയിലെ ജയില് കഴിയുകയാണ് 50 -കാരനായ നീരവ്. കുറ്റവാളി കൈമാറ്റക്കരാര് അനുസരിച്ച് ബ്രിട്ടന്, തന്നെ ഇന്ത്യക്ക് കൈമാറാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് നീരവ് നല്കിയ ഹരജി കഴിഞ്ഞവര്ഷം യു.കെ കോടതി തള്ളിയിരുന്നു.