
തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപ താൽപര്യമുള്ള നോർവീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ സംസ്ഥാനത്തു സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓസ്‍ലെയിൽ നടന്ന നിക്ഷേപകരുടെ യോഗത്തിൽ അറിയിച്ചു.
ഇന്നവേഷൻ നോർവേ, നോർവേ ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, നോർവീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ എന്നിവയുമായി ചേർന്ന് ഇന്ത്യൻ എംബസിയും ഇന്ത്യയിലെ നോർവേ എംബസിയും ആണ് യോഗം സംഘടിപ്പിച്ചത്. 50 കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു.
ഹൈഡ്രജൻ പ്രോയുടെ സിഇഒ എറിക് ബോൾസ്റ്റാഡ്, മാലിന്യം വെൻഡിങ് മെഷീനുകളിലൂടെ സംഭരിച്ച് സംസ്കരിക്കുന്ന കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡന്റ് ജേക്കബ് റോഹൻ ഹോഗ്, മാലിന്യ സംസ്കരണ സ്ഥാപനമായ കാമ്പിയുടെ സിഇഒ എറിക് ഫാഡ്സ്, എംടിആർ കമ്പനിയുടെ സിഇഒ സഞ്ജയ് ശർമ എന്നിവർ അവരുടെ സാധ്യതകൾ അവതരിപ്പിച്ചു. ഹൈഡ്രജൻ ഇന്ധനം, ഭക്ഷ്യ സംസ്കരണം, മത്സ്യമേഖല, ഷിപ്പിങ്, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു.
കേരളത്തിലെ സാധ്യതകൾ മുഖ്യമന്ത്രി വിശദീകരിച്ചു. ചോദ്യങ്ങൾക്ക് മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, വ്യവസായ സെക്രട്ടറി സുമൻ ബില്ല, ഊർജ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവർ മറുപടി നൽകി. ഇന്ത്യൻ അംബാസഡർ ഡോ.ബി.ബാലഭാസ്കർ, ഇന്നവേഷൻ നോർവേ ഡയറക്ടർ ഹെൽജേ ട്രിറ്റി, നോർവേ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് അധ്യക്ഷൻ ബ്രെഡോ എറിക്സൻ എന്നിവർ പ്രസംഗിച്ചു.






