
കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച 36 ഖനികളുടെ വിജയത്തിന് പിന്നാലെ, ഈ സാമ്പത്തിക വർഷം പുതുതായി 50 മുതൽ 60 വരെ ഖനികൾ തുറക്കാൻ ഇന്ത്യ ഒരുങ്ങുന്നു. രാജ്യത്തിന് തന്ത്രപ്രധാനമായ ലിഥിയം, നിക്കൽ തുടങ്ങിയ ധാതുക്കളുടെ സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ലേല നടപടികൾ മൂന്ന് മാസത്തിനുള്ളിൽ വേഗത്തിലാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഖനി മന്ത്രാലയ സെക്രട്ടറി പിയൂഷ് ഗോയൽ ഐഎഎസ് വ്യക്തമാക്കി. മെറ്റീരിയൽസ് റീസൈക്ലിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “സുപ്രധാന ധാതുക്കളുടെ ഖനനത്തിലും പര്യവേക്ഷണ പദ്ധതികളിലും വലിയ പുരോഗതിയാണ് രാജ്യം കൈവരിക്കുന്നത്. നിശ്ചയിച്ച ലക്ഷ്യങ്ങൾ സമയപരിധിക്ക് മുൻപ് തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യ മേഖലയും ഈ പര്യവേക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.” 2031 ആകുമ്പോഴേക്കും 1,200 ഖനന-പര്യവേക്ഷണ പദ്ധതികൾ എന്ന ലക്ഷ്യം, നിശ്ചയിച്ച സമയത്തിന് മുൻപുതന്നെ രാജ്യം കൈവരിക്കുമെന്നും ഗോയൽ പറഞ്ഞു.






