
രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ പവൻവില ഒരു ലക്ഷം രൂപയിലും താഴ്‌ന്നേക്കുമെന്ന പ്രതീക്ഷകൾ സജീവമായി. രാജ്യാന്തര സ്വർണവില 75 ഡോളർ കുറഞ്ഞ്, ഔൺസിന് 4056 ഡോളർ എന്ന നിലയിൽ കഴിഞ്ഞ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതോടെ ഏപ്രിൽ-ജൂൺ സാമ്പത്തിക പാദത്തിൽ രാജ്യാന്തര സ്വർണവിലയിൽ 12% ഇടിവാണ് ഉണ്ടായിട്ടുള്ളത്.
കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു പവന്, ഇന്ന് രാവിലെ 200 രൂപ കുറഞ്ഞ് വില 1,05,840 രൂപയും ഒരു ഗ്രാമിന് 25 രൂപ താഴ്ന്ന് 13,230 രൂപയുമായി. ഈമാസം ഇതുവരെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 8720 രൂപ കുറഞ്ഞിട്ടുണ്ട്. നിലവിലെ ട്രെൻഡ് വിലയിരുത്തുമ്പോൾ സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് വില ഒരു ലക്ഷം രൂപയിലും താഴ്‌ന്നേക്കുമെന്ന വിലയിരുത്തലിലാണ് സ്വർണവ്യാപാരികൾ.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2026ൽ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന്, രാജ്യാന്തര സ്വർണവില ഔൺസിന് 4025 ഡോളറിനും താഴെ എത്തിയേക്കുമെന്ന വിലയിരുത്തലുമുണ്ട്. ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയാൽ നിക്ഷേപകർക്ക് യുഎസ് ബാങ്ക് നിക്ഷേപം, കടപ്പത്ര നിക്ഷേപം എന്നിവ ആകർഷകമാവും; അവർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളെ കൈവിടാനും സാധ്യത കൂടും. ഇതും സ്വർണത്തിന്റെ വിലയിടിവിലേക്ക് നയിച്ചേക്കാം.






