
മുംബൈ: ഷിപ്പ് സ്ക്രാപ്പിങ് (ഷിപ്പ് ബ്രേക്കിങ്) ബിസിനസിൽ ആഗോള മുൻനിരക്കാരായി ഇന്ത്യ മാറിയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കപ്പൽ പൊളിക്കൽ വോള്യം 2024-ലെ 1.86 ദശലക്ഷം ഗ്രോസ് ടണ്ണിൽ നിന്ന് 60 ശതമാനം ഉയർന്ന് 2025-ൽ 2.99 ദശലക്ഷം ഗ്രോസ് ടണ്ണായി. ആഗോള കപ്പൽ പൊളിക്കൽ വിപണിയിൽ ഇന്ത്യയുടെ പങ്ക് 2024-ലെ 30.1 ശതമാനത്തിൽ നിന്ന് 2025-ൽ 35.4 ശതമാനമായി വർധിച്ചു. യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ചുള്ള വിവരങ്ങളാണിത്. മാരിടൈം ഇന്ത്യ വിഷൻ 2030 പ്രകാരം ലോകത്തെ മുൻനിര കപ്പൽ പൊളിക്കൽ രാജ്യമായി മാറുക എന്ന ലക്ഷ്യം നിശ്ചിത സമയപരിധിക്കു വളരെ മുൻപേതന്നെ ഇന്ത്യ കൈവരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.






