
ഇന്ത്യയിലെ വെയറബിൾ വിപണി കുതിക്കുകയാണെന്ന് റിപ്പോർട്ട്. സ്മാർട് വാച്ച്, ബാൻഡ് വിൽപനയിൽ കഴിഞ്ഞ പാദത്തിൽ റെക്കോർഡ് വിൽപനയാണ് നടന്നത്.
മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) 3.72 കോടി സ്മാർട് വാച്ചുകളും സ്മാർട് ബാൻഡുകളുമാണ് വിറ്റത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 56.4 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. മുൻനിര സ്മാർട് വാച്ച് ബ്രാൻഡ് ബോട്ട് ആണ് വിൽപനയിൽ ഒന്നാമത്.
ഐഡിസിയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ സ്മാർട് വാച്ചുകൾ അതിവേഗം കുതിക്കുന്ന വിഭാഗമായി മാറിയിട്ടുണ്ട്. ഒരൊറ്റ പാദത്തിൽ 1.2 കോടി സ്മാർട് വാച്ചുകളാണ് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 178.8 ശതമാനം വളർച്ചയാണിത് കാണിക്കുന്നത്.
ബേസിക് സ്മാർട് വാച്ചുകളാണ് വിപണിയിൽ ആധിപത്യം പുലർത്തുന്നത്. മൊത്തം വിൽപനയുടെ 95.5 ശതമാനവും ബേസിക് സ്മാർട് വാച്ചുകളാണ്. എന്നാൽ, റിസ്റ്റ്ബാൻഡുകളുടെ വിൽപന 80.8 ശതമാനം ഇടിയുകയും ചെയ്തു.
സ്മാർട് വാച്ചുകളില്‍ ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾക്കാണ് മിക്കവരും പ്രാധാന്യം നല്‍കുന്നത്. വലിയ സ്‌ക്രീൻ (1.8/1.99 ഇഞ്ച്), അമോലെഡ് ഡിസ്‌പ്ലേ, ഫിസിക്കൽ അല്ലെങ്കിൽ ഇ-സിം കണക്റ്റിവിറ്റി എന്നിവയും ഉപഭോക്താക്കൾ പരിഗണിക്കുന്നുണ്ട്.
ഇതോടൊപ്പം തന്നെ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുക എന്നതും പ്രധാനപ്പെട്ടതാണെന്ന് ഐഡിസി ഇന്ത്യ ക്ലയന്റ് ഡിവൈസസിലെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് വികാസ് ശർമ്മ പറഞ്ഞു.
ഐഡിസി റിപ്പോർട്ട് പ്രകാരം മൂന്നാം പാദത്തിൽ 32.1 ശതമാനം വിപണി വിഹിതവുമായി ബോട്ട് (boAt) ആണ് മുന്നിൽ നിൽക്കുന്നത്. 13.8 ശതമാനം വിപണി വിഹിതവുമായി നോയിസ് രണ്ടാം സ്ഥാനത്താണ്.
നോയിസിന് ഇന്ത്യയിലെ വെയറബിൾ വിപണിയിൽ 29.5 ശതമാനം വിഹിതമാണുള്ളത്. 8.9 ശതമാനം വിഹിതവുമായി ഫയർ-ബോൾട്ട് മൂന്നാം സ്ഥാനത്തുണ്ട്. വൺപ്ലസ് ഈ വിഭാഗത്തിൽ 8.2 ശതമാനം വിഹിതവുമായി നാലാം സ്ഥാനത്തേക്ക് താഴ്ന്നു.
അതേസമയം, റിയൽമി അഞ്ചാം സ്ഥാനത്താണ്.