
മുൻവർഷങ്ങളെ അപേക്ഷിച്ച് ശാസ്ത്ര സാങ്കേതിക രംഗവും പുതുതലമുറ സാങ്കേതികവിദ്യകളും കൂടുതൽ പ്രാധാന്യം നേടിയ ബജറ്റായി ഇത്തവണത്തേത്. റോബോട്ടിക്സ്, ഡാറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിലെ വളർച്ച കണക്കിലെടുത്തുകൊണ്ട് ഡിജിറ്റൽ ധാർമ്മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബർ സുരക്ഷ, മാനുഷിക മൂല്യങ്ങൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുമെന്ന് ബജറ്റ് രേഖ വ്യക്തമാക്കുന്നു. ഉന്നതവിദ്യാഭ്യാസ, തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളിലും പുതുതലമുറ സാങ്കേതിക മേഖലയോടുള്ള കരുതൽ വ്യക്തമായിരുന്നു.
സ്പേസ് ഇക്കോണമിയും ബജറ്റിൽ പ്രാധാന്യത്തോടെ ഇടംപിടിച്ചു. ബഹിരാകാശ മേഖലയിലെ വർദ്ധിച്ചുവരുന്ന സ്വകാര്യ സ്റ്റാർട്ടപ്പുകൾ യുവ എൻജീനിയർമാർക്ക് സാറ്റലൈറ്റ്/റോക്കറ്റ് നിർമ്മാണം മുതൽ ഡാറ്റ അനലിറ്റിക്സ് വരെയുള്ള മേഖലകളിൽ വൻതോതിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതുകൊണ്ട് തന്നെ സാറ്റലൈറ്റ് ടെക്നോളജിക്ക് ഊന്നൽ നൽകിയുള്ള ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും. ഇതിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാൻ നടപടികൾ സ്വീകരിക്കും. സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ/വിക്ഷേപണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകും. ഇവർക്കായി ഭൂമി ലഭ്യമാക്കും.
സ്പേസ് പാർക്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 5 കോടി രൂപ വകയിരുത്തി. ശാസ്ത്ര സേവനങ്ങൾക്കും ഗവേഷണത്തിനുമായി 205.18 കോടി രൂപ പ്രഖ്യാപിച്ചു∙ കോഴിക്കോട് സൈബർ പാർക്കിനെ കൊച്ചി ഇൻഫോ പാർക്കിന്റെയും തിരുവനന്തപുരം ടെക്നോപാർക്കിന്റെയും നിലവാരത്തിലേക്ക് ഉയർത്താനാവശ്യമായ നടപടികൾ സ്വീകരിക്കും. JNTBGRI, CWRDM, MBGIPS, നാറ്റ്പാക്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, NHRI, KFRI, ശ്രീനിവാസ് രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുന്ന വിധത്തിൽ പുനഃസംഘടിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.






