
അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെ, ഇന്ത്യൻ എണ്ണവിതരണക്കമ്പനികൾക്ക് ഇന്ധന വില്പനയിലൂടെയുള്ള ലാഭം പശ്ചിമേഷ്യൻ സംഘർഷത്തിനു മുൻപുള്ള നിലയിലേക്കെത്തുന്നതായി റിപ്പോർട്ട്. ജെപി മോർഗൻ പുറത്തിറക്കിയ രാജ്യാന്തര വ്യാപാര വിശകലന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. അതേസമയം യുദ്ധവും ലോജിസ്റ്റിക് വെല്ലുവിളികളും മൂലം എണ്ണക്കമ്പനികളുടെ കടബാധ്യതയിൽ വലിയ വർധനയുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയതോടെ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയായിരുന്നു. അപ്പോഴും ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില കൂടുതൽക്കാലം വർധിപ്പിക്കാതെ നിർത്തിയതാണ് കമ്പനികൾക്കു ബാധ്യതയായത്. ഈ ബാധ്യത പരിഹരിക്കുന്നരീതിയിൽ വിലവർധിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയ്ക്കടുത്താണ് മെയ് മാസത്തിൽ വർധന വരുത്തിയത്.
യുദ്ധം തുടങ്ങി ആദ്യനാളുകളിൽ അന്താരാഷ്ട്രവിപണിയിൽ എണ്ണവില 120 ഡോളർ വരെയെത്തിയിരുന്നു. ചൊവ്വാഴ്ച അന്താരാഷ്ട്രവിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 77.5 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യ വാങ്ങുന്ന എണ്ണയുടെ വിലയും ഈ നിലയിൽ താഴ്ന്നു. ജൂണിലെ ശരാശരിവില ബാരലിന് 89 ഡോളറാണ്. ജൂൺ 19-ന് 78 ഡോളർ നിരക്കിലാണ് ഇന്ത്യ എണ്ണ വാങ്ങിയതെന്ന് പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ പറയുന്നു.






