
തിരുവനന്തപുരം: കര്ഷക കടാശ്വാസ കമ്മിഷന് നല്കിയ ശുപാര്ശകളുടെ അടിസ്ഥാനത്തില് പ്രാഥമിക സഹകരണസംഘങ്ങള്ക്കും ബാങ്കുകള്ക്കും നല്കേണ്ട തുക 400 കോടി രൂപ കവിഞ്ഞിട്ടും സര്ക്കാരിന് അനക്കമില്ല.
2018 മുതല് 2021 നവംബര് വരെ നടത്തിയ സിറ്റിങ്ങില് നിന്ന് സര്ക്കാരിന് നല്കിയ ശുപാര്ശകള് പ്രകാരം 154 കോടി രൂപ സംഘങ്ങള്ക്ക് കുടിശ്ശികയുണ്ട്. അതിനുശേഷം നടന്ന സിറ്റിങ്ങുകളിലെ തുകകൂടി കണക്കിലെടുത്താല് 400 കോടി കവിയും.
രണ്ടാം പിണറായിസര്ക്കാര് അധികാരത്തില് വന്നശേഷം ഇതുവരെ ഒരുതുകയും സംഘങ്ങള്ക്ക് അനുവദിച്ചിട്ടില്ല. സര്ക്കാര് നേരിടുന്ന സാമ്പത്തികപ്രതിസന്ധിയാണ് കാരണമായിപ്പറയുന്നത്.
സംഘങ്ങളെ മാത്രമല്ല, കര്ഷകരെയും കടാശ്വാസ കമ്മിഷന്റെ പ്രവര്ത്തനത്തെയും ഈ പ്രതിസന്ധി ബാധിച്ചുതുടങ്ങി. സര്ക്കാരിന്റെ പണം ലഭിക്കാത്തതിനാല് കര്ഷകര് അവരുടെ ബാക്കിവിഹിതം അടച്ചാലും സംഘങ്ങള് ആധാരങ്ങള് വിട്ടുനല്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഇടുക്കി, വയനാട് ജില്ലകളുടെ വായ്പാകാലാവധി 2018-ല് നിന്ന് 2020-ലേക്കും മറ്റുജില്ലകളിലേത് 2014-ല് നിന്ന് 2016-ലേക്കും ദീര്ഘിപ്പിച്ച് ഇപ്പോള് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഇതുകാരണം ഒട്ടേറെ അപേക്ഷകള് കമ്മിഷനുമുമ്പാകെ വന്നുകൊണ്ടിരിക്കുകയാണ്.
ഇടുക്കി, വയനാട്, കണ്ണൂര്, കാസര്കോട് എന്നീ ജില്ലകളില് മാത്രമാണ് പഴയ അപേക്ഷകള് ഇനി തീര്പ്പാക്കാനുള്ളത്. മൂന്നുബെഞ്ചുകളായി തിരിഞ്ഞ് അറുനൂറോളം അപേക്ഷകളാണ് ഒറ്റ സിറ്റിങ്ങില് തീര്പ്പാക്കുന്നത്. മാസം ശരാശരി 12 സിറ്റിങ്ങുകള് വരെ നടത്തുന്നുണ്ട്.
കടക്കെണിയിലായ കര്ഷകന്റെ വായ്പയില് രണ്ടുലക്ഷം രൂപവരെയാണ് കമ്മിഷന് സര്ക്കാരിലേക്ക് ശുപാര്ശ ചെയ്യുന്നത്. ബാക്കിത്തുക കര്ഷകന് സംഘത്തില് അടയ്ക്കണം.






