
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി ഇസ്രയേൽ കമ്പനി. ടെൽ അവീവ് ആസ്ഥാനമായ ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനിയാണ് സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ഇതിനായി ശ്രമംതുടങ്ങിയത്.
അദാനി തുറമുഖ അധികൃതരുമായി പ്രാഥമികതലചർച്ച പുരോഗമിക്കുന്നതായി കമ്പനി വക്താക്കൾ വെളിപ്പെടുത്തി. നടപ്പാവുകയാണെങ്കിൽ തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാകുമിത്. ആദ്യഘട്ടത്തിൽ പുലിമുട്ടിന്റെ 980 മീറ്റർ നീളത്തിൽ ഫ്ലോട്ടറുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
ലോകത്താകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരട്ടിയിലേറെ തിരമാലകളുടെ ശക്തിയിൽനിന്ന് ഉത്പാദിപ്പിക്കാനാകുമെന്നാണ് ലോക ഊർജ കൗൺസിലിന്റെ കണക്ക്. യൂറോപ്യൻ തീരപ്രദേശമായ ജിബ്രാൾട്ടറിലാണ് ഈ സാങ്കേതികവിദ്യയിൽ ലോകത്തെ ആദ്യ വൈദ്യുതനിലയം സ്ഥാപിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ ടെൽ അവീവിലെ ജാഫാ തുറമുഖത്ത് തിരമാലകളെ ആശ്രയിച്ച് ഉത്പാദിപ്പിക്കുന്ന 100 കിലോവാട്ട് വൈദ്യുതനിലയം ഇക്കോ വേവ് പവർ ഗ്ലോബൽ തുറന്നിരുന്നു.
തീരപ്രദേശത്തോടു ചേർന്ന് ഇത്തരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ പല പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പലതും ഫലവത്തായിരുന്നില്ല. തീരത്തോടടുക്കുമ്പോൾ തീരമാലകൾക്ക് ശക്തിവർധിക്കുന്നതാണ് പ്രധാന പ്രതിസന്ധി.
30 വർഷം മുൻപ് വിഴിഞ്ഞം തീരത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച നിലയം അധികംവൈകാതെ നാശംനേരിട്ടിരുന്നു.
ഉത്പാദനരീതി
സമുദ്രനിരപ്പിൽ ഒഴുകുന്ന ഫ്ലോട്ടറുകളെ പുലിമുട്ടുപോലുള്ള നിർമിതികളിൽ ഘടിപ്പിക്കുന്ന സ്റ്റീൽ കൈകളിൽ ബന്ധിപ്പിക്കും
തിരമാലകൾക്കനുസരിച്ച് ഫ്ലോട്ടറുകൾ മുകളിലേക്കും താഴേക്കും ചലിക്കും. ഒപ്പം അതിനോടുചേർന്നുള്ള ഹൈഡ്രോളിക് പിസ്റ്റണും.
ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന മർദ്ദം ഹൈഡ്രോളിക് ദ്രാവകത്തെ കരയിൽ സ്ഥാപിച്ചിട്ടുള്ള നിലയത്തിലേക്ക് പമ്പുചെയ്യും
ഈ ശക്തിയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും
കൊടുങ്കാറ്റോ കടൽ പ്രക്ഷുബ്ധമോ ആകുന്ന സന്ദർഭങ്ങളിൽ ഫ്ലോട്ടറുകൾ പൂർണമായും ഉയർത്തി സംരക്ഷിക്കും.