
മുംബൈ: ആഗോള വിപണിയിലെ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. ഏപ്രില്‍ 10-ന് അവസാനിച്ച വാരത്തില്‍ 3.825 ബില്യണ്‍ ഡോളറിന്റെ വര്‍ധനവോടെ രാജ്യത്തിന്റെ മൊത്തം ശേഖരം 700.946 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ 3-ന് അവസാനിച്ച മുന്‍ വാരത്തിലും 9.063 ബില്യണ്‍ ഡോളറിന്റെ വലിയ മുന്നേറ്റം രാജ്യം കാഴ്ചവെച്ചിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം വാരമാണ് ഇന്ത്യയുടെ കരുതല്‍ ശേഖരം വലിയ നേട്ടം കൊയ്യുന്നത്.
വിദേശ കറന്‍സി ആസ്തികളിലുണ്ടായ കുതിപ്പാണ് ഈ നേട്ടത്തില്‍ നിര്‍ണ്ണായകമായത്. റിപ്പോര്‍ട്ടിംഗ് കാലയളവില്‍ വിദേശ കറന്‍സി ആസ്തികള്‍ 3.127 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 555.983 ബില്യണ്‍ ഡോളറിലെത്തി.
യുഎസ് ഡോളറിന് പുറമെ കരുതല്‍ ശേഖരത്തിലുള്ള യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ കറന്‍സികളുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളാണ് പ്രധാനമായും ഈ മാറ്റത്തിന് കാരണമായത്. ഫെബ്രുവരിയില്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ക്ക് മുന്‍പ് ശേഖരം 728.494 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നെങ്കിലും, പിന്നീട് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ വിപണിയില്‍ ഇടപെട്ടതോടെ ശേഖരത്തില്‍ കുറവ് വന്നിരുന്നു.
സ്വർണ ശേഖരവും ഉയരുന്നു
വിദേശ കറന്‍സികള്‍ക്ക് പുറമെ രാജ്യത്തിന്റെ സ്വര്‍ണശേഖരത്തിലും മികച്ച വര്‍ധനവുണ്ടായിട്ടുണ്ട്. 601 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് സ്വര്‍ണ്ണശേഖരം 121.343 ബില്യണ്‍ ഡോളറിലെത്തി.ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും വിദേശനാണ്യ ശേഖരം 700 ബില്യണ്‍ ഡോളറിന് മുകളില്‍ നിലനിര്‍ത്തുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.
ഇറക്കുമതി ചെലവുകള്‍ നേരിടുന്നതിനും ആഭ്യന്തര കറന്‍സിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനും ഈ വന്‍ ശേഖരം ഒരു സുരക്ഷാ കവചമായി പ്രവര്‍ത്തിക്കും. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഈ പുതിയ കണക്കുകള്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.






